അമ്പലവയൽ
കാർഷികമേഖലക്കും ഗ്രാമീണ റോഡുകൾക്കും മുൻഗണന നൽകി അമ്പലവയൽ പഞ്ചായത്ത് ബജറ്റ്. 45,31, 52,119 രൂപ വരവും 45,01, 53,000 ചെലവും 29,89,119 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് കെ ഷമീർ അവതരിച്ചത്. പ്രസിഡന്റ് സി കെ ഹഫ്‌സത്ത് അധ്യക്ഷയായി.
തൊഴിലുറപ്പിൽ ഉൾപ്പെടുത്തി കനാൽ നിർമാണം, പുനരുദ്ധാരണം, കുളം നിർമാണം, തോടുകൾക്ക് പാർശ്വഭിത്തി നിർമാണം എന്നിവക്കായി നാലുകോടി അനുവദിച്ചു. സുസ്ഥിര നെൽകൃഷിക്ക് അഞ്ചുലക്ഷവും മാതൃകാ കുരുമുളക് തോട്ടത്തിന് 12 ലക്ഷവും മാതൃകാ പച്ചക്കറി തോട്ടത്തിന് 3.5 ലക്ഷവും സമഗ്ര പുരയിട പദ്ധതിക്ക് 12 ലക്ഷവും നീക്കിവച്ചു.
മൃഗസംരക്ഷണത്തിനായി 1.72 കോടി രൂപയുണ്ട്.
റോഡുകളുടെ നവീകരണത്തിന് 3.14 കോടിയും നിർമാണത്തിന് 92.65 ലക്ഷവും അങ്കണവാടികളും വിദ്യാലയങ്ങളും ഉൾപ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണിക്ക് 50 ലക്ഷവും പൊതുകെട്ടിടങ്ങളുടെ നിർമാണത്തിന് 40 ലക്ഷവും നടപ്പാത നിർമാണത്തിന് 13.5 ലക്ഷം രൂപയുമുണ്ട്.
എൽപി സ്‌കൂളുകളിൽ സ്‌മാർട്ട് ക്ലാസ് മുറികൾക്ക് 15.78 ലക്ഷവും അറ്റകുറ്റപ്പണിക്ക് 16 ലക്ഷവും ഗോത്രസാരഥിക്ക് ആറ് ലക്ഷവും എസ് ടി വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണത്തിന് ഏഴുലക്ഷം രൂപയുമുണ്ട്.
ലൈഫ് ഭവന പദ്ധതിക്ക് ലോൺ വിഹിതമായി 1.3 കോടിയും പിഎംഎവൈ ഭവനപദ്ധതിക്ക് 39.2 ലക്ഷം രൂപയുമുണ്ട്.
അതിദരിദ്രർക്ക് മരുന്നിനും ചികിത്സക്കുമായി 26 ലക്ഷവും പാലിയേറ്റീവിന് 23.38 ലക്ഷവും ആശുപത്രികളിൽ മരുന്ന് വാങ്ങുന്നതിന് 17 ലക്ഷവും വയോജന പരിപാലനത്തിന് 16.5 ലക്ഷം രൂപയും അനുവദിച്ചു.
മൾട്ടിലെയർ എയ്‌റോബിക് ബിന്നിന് 38.4 ലക്ഷവും ഗ്യാസ് ശ്മശാനത്തിന് 25 ലക്ഷവും വകയിരുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..