കോവളം
വിഴിഞ്ഞം മുല്ലൂരിൽ വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുത്തു. മുല്ലൂർ പനവിള ആലുംമൂട്ടിൽ ശാന്തകുമാരി(71)യെ കൊലപ്പെടുത്തിയ കേസിൽ വിഴിഞ്ഞം ടൗൺഷിപ് സ്വദേശി റഫീഖ ബീവി (50), മകൻ ഷഫീക്ക് (23), സുഹൃത്തും പാലക്കാട് സ്വദേശിയുമായ അൽ അമീൻ (26) എന്നിവരെയാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ചൊവ്വ പകൽ പന്ത്രണ്ടിനാണ് ഫോർട്ട് എസി എസ് ഷാജിയുടെ നേതൃത്വത്തിലുളള വൻ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെ പ്രതികളെ കൊണ്ടുവന്നത്. ഇവർ വാടകയ്‌ക്ക് താമസിച്ചിരുന്നതും കൃത്യം നടത്തിയതുമായ വീട്ടിലേക്ക് ആദ്യം എത്തിച്ചു. വീടിനുള്ളിൽ കയറ്റിയ വയോധികയെ കൊലപ്പെടുത്തിയ രീതി വിശദീകരിക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടു.
പ്രതികൾ വിവരിച്ചു. ശേഷം കൊല്ലപ്പെട്ട ശാന്തകുമാരിയുടെ വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തുന്ന സമയത്ത് അൽ അമീൻ ധരിച്ചിരുന്ന ബെർമുഡ പുരയിടത്തിലെ വാഴക്കൂട്ടത്തിനിടയിൽനിന്ന് കണ്ടെത്തി. കൃത്യം നടത്താൻ ഉപയോഗിച്ച ചുറ്റിക സംഭവ ദിവസം തന്നെ ലഭിച്ചിരുന്നു. കവർന്ന ആഭരണങ്ങളിൽ മാലയും വളയും വിഴിഞ്ഞത്തെ സ്വകാര്യ ജ്വല്ലറിയിൽ 45000 രൂപയ്‌ക്ക് വിറ്റു. ഇവ തിരിച്ചെടുക്കുന്നതിന് ബുധനാഴ്‌ച ഇവരുമായി അവിടെ തെളിവെടുപ്പ് നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..