17 December Wednesday

ഓർമകളുടെ തിരുമുറ്റത്ത്‌ ഒരുവട്ടം കൂടി...

സ്വന്തം ലേഖകൻUpdated: Monday Sep 18, 2023
 
ആലപ്പുഴ 
ഒരുവട്ടംകൂടി അവർ സ്‌കൂളിലെത്തുന്നു. വർഷങ്ങൾക്ക് മുമ്പ് പടിയിറങ്ങിയ സ്‌കൂൾമുറ്റത്തെ പഠനകാലത്തെ ഓർമകൾ വീണ്ടും തളിരിടും. ബാഗും ചോറ്റുപാത്രവും യൂണിഫോമും ധരിച്ചാകും ക്ലാസിലെത്തുക. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 10 വരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ‘തിരികെ സ്‌കൂളിലേക്ക്’ പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രായഭേദമന്യേ വനിതകൾ അക്ഷരമുറ്റത്തേക്ക് വീണ്ടും എത്തുന്നത്‌. ജില്ലയിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ നാലുലക്ഷം വനിതകൾ പഠിതാക്കളാകും. ഡിജിറ്റൽകാലത്തെ അറിവുകൾ നേടാൻ കൈയിൽ സ്‌മാർട്ട് ഫോണും ഇയർഫോണും കരുതണം. വിദ്യാഭ്യാസവകുപ്പിന്റെ സഹായത്തോടെ ശനി, ഞായർ അടക്കമുള്ള അവധി ദിവസങ്ങളിലാണ് ക്ലാസുകൾ. 
രാവിലെ 9.30ന് അസംബ്ലിയോടെയാണ് ക്ലാസ് തുടങ്ങുക. ആദ്യം കുടുംബശ്രീയുടെ മുദ്രാഗീതം പാടും. സംഘശക്തി അനുഭവപാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനങ്ങൾ കണക്കിലാണ്, സംഘഗാനം ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം ആശയങ്ങൾ പദ്ധതികൾ, ഡിജിറ്റൽ കാലം എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ. രാവിലെ മൂന്നും ഉച്ചക്ക് രണ്ടും പീരിഡുകളുണ്ടാകും. പകൽ ഒന്നുമുതൽ 1.45 വരെ ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനൊപ്പം കലാവതരണങ്ങളുമുണ്ടാകും. ഉച്ചഭക്ഷണം, കുടിവെള്ളം, ബിസ്‌കറ്റ് അടക്കമുള്ള ലഘുഭക്ഷണം എന്നിവ സ്‌കൂൾ ബാഗിലാക്കി കൊണ്ടുവരണം. ഇതിന് മക്കളുടെ സ്‌കൂൾ ബാഗ് ഉപയോഗിക്കാനാണ് നിർദേശം. അതത് അയൽക്കൂട്ടങ്ങളിലെ യൂണിഫോം ആണ് നിശ്ചയിച്ചിരിക്കുന്നത്. 
പരിപാടിയുടെ ജില്ലതല ഉദ്ഘാടനവുമുണ്ടാകും. സിഡിഎസ് തലത്തിൽ പരിശീലനം ലഭിച്ച 10 മുതൽ 15വരെയുള്ള അധ്യാപകരാകും ക്ലാസെടുക്കുക. പഠനത്തിനായി ഒരുസ്കൂളിൽ പരമാവധി 12 മുതൽ 15വരെ ക്ലാസുമുറികൾ ഉപയോഗിക്കും. ഒരുക്ലാസ് മുറിയിൽ മൂന്ന് അയൽക്കൂട്ടങ്ങൾ കണക്കാക്കി പരമാവധി 50 പേരുണ്ടാകും. ഒരുഅയൽക്കൂട്ടത്തിന് ഒരുദിവസം മാത്രമായിരിക്കും ക്ലാസ്. കാൽനൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്താനും പുതിയകാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ അംഗങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഹരിതചട്ടം പാലിച്ച് പ്രദേശത്തെ സ്കൂളുകൾ അലങ്കരിച്ച് പ്രവേശനോത്സവവും മധുരപലഹാര വിതരണമുണ്ടാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top