മേലാറ്റൂർ
മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മയെ നിശ്ചയിച്ച തുകയെച്ചൊല്ലി ക്വട്ടേഷന്‍ സംഘം ആക്രമിച്ചു. കീഴാറ്റൂർ മുള്ളിയാകുർശിയിലെ തച്ചാംകുന്നേൽ നഫീസയെ (48)യാണ് വെള്ളിയാഴ്ച രാത്രി മൂന്നംഗസംഘം ആക്രമിച്ചത്. ഇവരുടെ വീടിനും കേടുപാട് വരുത്തി. നഫീസയുടെ പരാതിയിൽ അയൽവാസി കീഴുവീട്ടിൽ മെഹബൂബ് (58), ക്വട്ടേഷൻ സംഘാംഗങ്ങളായ തമിഴ്‌നാട് ഉക്കടം സ്വദേശി ക്വാജാ ഹുസൈൻ (39), പന്തലംചേരി അബ്ദുൾ നാസർ (പൂച്ച നാസർ -–-32) എന്നിവരെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മെയ് മാസമാണ് മകന്റെ സ്കൂട്ടർ കത്തിക്കാൻ നഫീസ ക്വട്ടേഷൻ നൽകിയത്. സംഭവത്തില്‍ പൊലീസ് പിടിയിലായി ജയിലിൽനിന്ന് ഇറങ്ങിയ സംഘം ക്വട്ടേഷന്‍ തുകയെച്ചൊല്ലി നഫീസയുമായി വാക്കുതർക്കത്തിലേർപ്പെടുകയും മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. മേലാറ്റൂർ എസ്എച്ച്ഒ കെ ആർ രഞ്ജിത്ത്, എസ്ഐ മുരുകേശൻ, അനീഷ് പീറ്റർ, ഷിജു, രാജേഷ്, സുരേന്ദ്ര ബാബു, അമീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..