ഇടുക്കി
സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി തൊടുപുഴ ജില്ലാ ആശുപത്രിയിൽ കേന്ദ്രീകൃത ഓക്‌സിജൻ വിതരണ ശൃംഖല പ്രവർത്തിച്ചുതുടങ്ങി. കോവിഡ് മൂലം ബുദ്ധിമുട്ടുന്ന നൂറുകണക്കിന് രോഗികൾക്കിത് ആശ്വാസം പകരും. ദേശീയ ആരോഗ്യദൗത്യവും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ ഭാഗമായ ബ്രാഹ്മിൻസ് ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് ഓക്സിജൻ വിതരണ ശൃംഖല സ്ഥാപിച്ചത്. 25 ലക്ഷം രൂപയാണ് പദ്ധതി മുതൽമുടക്ക്.
പൈപ്പ് ലൈൻ മുഖേന കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ വാർഡിലെ 62 കിടക്കയിലും ഹൈ ഡിപ്പെൻഡൻസി യൂണിറ്റിലെ 22 കിടക്കയിലും എത്തിക്കാനാവും. കോവിഡ് മൂന്നാം തരംഗം അതിജീവിക്കുന്നതിന് മുന്നൊരുക്കമായിട്ടാണ് ഈ സംവിധാനം. ഉദ്ഘാടനത്തോടനുബന്ധിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രാദേശിക ചടങ്ങിൽ പി ജെ ജോസഫ് എംഎൽഎ അധ്യക്ഷനായി.
തൊടുപുഴ ജില്ലാ ആശുപത്രിയിൽ പുതിയ അഡീഷണൽ ബ്ലോക്ക് നിർമിക്കാൻ 18 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് പി ജെ ജോസഫ് പറഞ്ഞു.
യോഗത്തിൽ ജില്ലാ പഞ്ചായത്തംഗങ്ങളായ എം ജെ ജേക്കബ്, ഇന്ദു സുധാകരൻ, തൊടുപുഴ നഗരസഭാ കൗൺസിലർ ശ്രീലക്ഷ്മി സുദീപ്, എൻഎച്ച്എം ജൂനിയർ കൺസൾട്ടന്റ് ജിജി മാത്യു എന്നിവർ സംസാരിച്ചു. ആർഎംഒ ഡോ. സി ജെ പ്രീതി സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫീസർ ആർ അനിൽകുമാർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..