നിലമ്പൂർ
നാട്ടുവൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ് (പാപ്പി) ഉൾപ്പെടെ മൂന്ന് പ്രതികളെ അന്വേഷക സംഘം കസ്റ്റഡിയിൽ വാങ്ങി. മഞ്ചേരി ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഷൈബിനെക്കൂടാതെ ഷൈബിന്റെ മാനേജരായിരുന്ന ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുത്തൊടിക നിഷാദ് (32) എന്നിവരെയാണ് കൂടുതൽ ചോദ്യംചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ചൊവ്വാഴ്ച ഉച്ചയോടെ കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ വൈകിട്ട് മൂന്നരയോടെ നിലമ്പൂർ സ്റ്റേഷനിലെത്തിച്ചു. തിരിച്ചറിയൽ പരേഡ് ആവശ്യമുള്ളതിനാൽ മുഖാവരണം ധരിപ്പിച്ചാണ് പ്രതികളെ കോടതിയിലും പൊലീസ് സ്‌റ്റേഷനിലും എത്തിച്ചത്. തുടർന്ന് നിലമ്പൂർ സിഐ പി വിഷ്ണുവിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തു. ബുധനാഴ്ചമുതൽ പ്രതികളെ ഷൈബിൻ അഷ്‌റഫിന്റെ മുക്കട്ടയിലെ വീട്, ഷാബാ ഷെരീഫിന്റെ മൃതദേഹം തള്ളിയ സീതിഹാജി പാലം തുടങ്ങിയ ഇടങ്ങളിൽ എത്തിച്ച് തെളിവെടുക്കും.
ഷൈബിനെതിരെ ഉയർന്ന മറ്റ് കൊലപാതക പരാതികളും അന്വേഷണവിധേയമാക്കും. റിമാൻഡിലുള്ള മറ്റൊരു പ്രതി കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ചയാണ് നൗഷാദിനെ കോടതിയിൽ തിരിച്ചേൽപ്പിച്ചത്.
സ്റ്റാർ വൺ ഡീസൽ കമ്പനിയിൽ കൂടുതലും പ്രവർത്തിച്ചത്
ക്വട്ടേഷൻ സംഘാംഗങ്ങൾ
നിലമ്പൂർ
ഷൈബിൻ അഷ്‌റഫിന്റെ സ്റ്റാർ വൺ ഡീസൽ കമ്പനിയിൽ കൂടുതലും പ്രവർത്തിച്ചത് ക്വട്ടേഷൻ സംഘാംഗങ്ങളെന്ന് പൊലീസിന് വിവരം ലഭിച്ചു. എതിർക്കുന്നവരെയും ശത്രുക്കളെയും ഷൈബിന്റെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോകുകയും മർദിക്കുകയും ചെയ്യുന്ന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. തൃശൂരിലെ സഹോദരങ്ങളാണ് ഷൈബിന്റെ കൂട്ടാളികളായി തുടക്കംമുതലുണ്ടായിരുന്നത്. തളിക്കുളം സ്വദേശികളായ ഇവരുടെ ഷൈബിനുമായുള്ള ബിസിനസ് ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏതാനും വർഷം മുമ്പാണ് നിലമ്പൂർ മുക്കട്ടയിൽ ഷൈബിൻ വീടുവാങ്ങി താമസംമാറിയത്. മുസ്ലിംലീഗ് മുൻ നഗരസഭാ കൗൺസിലർ ഇടനിലക്കാരനായാണ് വീട് വാങ്ങിനൽകിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഷൈബിൻ അഷ്റഫിന് കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ മുൻ പൊലീസ് ഓഫീസറുടെ ഉപദേശങ്ങൾ ലഭിച്ചിരുന്നുവെന്നും സൂചനയുണ്ട്. കുറ്റകൃത്യങ്ങളുടെ പഴുതടയ്ക്കാൻ ഷൈബിന് കഴിഞ്ഞത് ഈ ബന്ധംമൂലമാണ്. വീടുകയറി അക്രമമുണ്ടായ അടുത്ത ദിവസങ്ങളിൽ റിട്ട. എസ്ഐ, മുസ്ലിംലീഗിന്റെ മുൻ പ്രാദേശിക നേതാക്കൾ എന്നിവർ ഷൈബിന്റെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. കവർച്ചക്ക് നേതൃത്വംനൽകിയ നൗഷാദും സംഘവും ഇനിയും വീട്ടിലേക്ക് വരുമെന്ന സൂചന കിട്ടിയതോടെ കോഴിക്കോടുള്ള ഗുണ്ടാസംഘത്തിലെ 15 പേരാണ് മുക്കട്ടയിലെ വീട്ടിൽ കാവലിരുന്നത്. ഷൈബിനും റിട്ട. എസ്ഐയും മുസ്ലിംലീഗ് മുൻ പ്രാദേശിക നേതാവുംകൂടിയാണ് കവർച്ച കേസിൽ പരാതി നൽകാൻ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. മുഖ്യപ്രതിയായ ഷൈബിനെ മുൻ ലീഗ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ജയിലിൽ സന്ദർശിച്ചതായി പൊലീസിന് വിവരം ലഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..