വേങ്ങര
മരങ്ങളുടെയും ചെടികളുടെയും സംരക്ഷണവും ‘ആരോഗ്യ’വും ആയുർവേദത്തിലൂടെ സാധ്യം. ദേശീയ ആയുർവേദദിനം വീണ്ടുമെത്തുമ്പോൾ വൃക്ഷായുർവേദത്തിന്റെ സന്ദേശത്തിന് പ്രാധാന്യമേറെ. ആയുർവേദത്തിന്റെ പ്രാചീന ആചാര്യനായ ധന്വന്തരിയുടെ ജന്മദിനമാണ് ദേശീയ ആയുർവേദദിനമായി ആചരിക്കുന്നത്. ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള സംസ്കൃത കൃതിയാണ് വൃക്ഷായുർവേദം. ഗ്രന്ഥത്തിൽ നിർദേശിച്ചതുപ്രകാരം തയ്യാറാക്കുന്ന ഹരിത കഷായം അടക്കമുള്ളവ കൃഷിക്ക് ഏറെ ഫലപ്രദമെന്ന് കാർഷിക വിദഗ്ദ്ധർ പറയുന്നു. ഇതിലൂടെ മണ്ണിന്റെ സുരക്ഷക്കൊപ്പം സുരക്ഷിത ഭക്ഷണം ഉല്‍പ്പാദിപ്പിക്കാനുമാകും. ആയിരം വർഷംമുമ്പ് ഇന്ത്യയിൽ ജീവിച്ച സുരപാലയാണ് ഈ കൃതി എഴുതിയത്. ഏറെക്കാലം വിസ്മൃതിയിലാണ്ട കൃതിയുടെ പകർപ്പ് ഓക്സ്ഫോർഡ് സർവകലാശാലയിൽനിന്ന് കണ്ടെടുത്തു. യശ്വന്ത് ലക്ഷ്മൺ നൈന ഇത് 1990ൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. മനുഷ്യരെപ്പോലെ തന്നെ വൃക്ഷങ്ങളിലും ത്രിദോഷങ്ങളായ വാതപിത്ത കഫങ്ങളിൽ ഉണ്ടാകുന്ന മാറ്റമാണ് രോഗങ്ങൾക്ക് ആധാരമെന്ന് വൃക്ഷായുർവേദം പറയുന്നു. സസ്യപോഷണം, രോഗങ്ങൾ, ചികിത്സാ രീതികൾ തുടങ്ങിയവയെല്ലാം കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്. 2013 മുതൽക്കാണ് ഗ്രന്ഥത്തിൽ പറയുന്ന ഹരിതകഷായം അടക്കമുള്ള സസ്യപോഷണ രീതികൾ അവലംബിക്കുന്നതെന്ന് വേങ്ങര ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രകാശ് പുത്തൻമഠത്തിൽ പറഞ്ഞു. രണ്ട് വർഷത്തിനിടെ വേങ്ങര ബ്ലോക്കിൽ ഹരിത കഷായം തയ്യാറാക്കുന്നതിൽ നിരവധി കർഷകർക്ക് പരിശീലനം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..