കട്ടപ്പന
നിയമസഭയിൽ ഭൂ നിയമ ഭേദഗതി ബിൽ ഐക്യകണ്‌ഠ്യേന പാസാക്കിയ ശേഷം പുറത്തുവന്ന് ചിലർ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ അപ്രസക്തവും അപലപനീയവുമാണെന്ന് മുൻ എംപി അഡ്വ. ജോയ്സ് ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടുക്കിയിൽ മാത്രം ചില രാഷ്ട്രീയ പാർടികൾ ബിൽ കത്തിച്ചു. നിയമസഭയിൽ ഈ പാർടികളുടെ പ്രതിനിധികൾ ഭേദഗതി ബിൽ അംഗീകരിക്കുകയായിരുന്നു. വ്യക്തിഗതമായ നിഗമനങ്ങളിലെത്തി അതാണ് ശരിയെന്ന് പ്രചരിപ്പിക്കുന്നത് ജനങ്ങളുടെ ബൗദ്ധിക നിലവാരത്തെ കുറച്ച് കാണുന്നതാണ്. സങ്കീർണമായ ഭൂ നിയമത്തെ തലനാരിഴകീറി പരിശോധിച്ച് നിയമ വിദഗ്ധരുമായുള്ള നിരന്തര ചർച്ചകൾക്കൊടുവിലാണ് സമഗ്രവും വ്യക്തവുമായ നിയമ നിർമാണത്തിന് സർക്കാർ തയാറായത്. ഏറെ മുന്നൊരുക്കത്തിനുശേഷം തയാറാക്കപ്പെട്ട ബിൽ ഒരു കോടതിയിലും ഒരു സംഘടനയ്ക്കും ചോദ്യം ചെയ്യാനാവാത്ത വിധം സമ്പൂർണമായി തയാറാക്കപ്പെട്ടതാണ്. വേണ്ട കൂടിയാലോചനകൾ നടത്തി ഐക്യകണ്‌ഠ്യേന പാസാക്കപ്പെട്ട ബില്ലിനെതിരെ പുറത്തുവന്ന് അഭിപ്രായം മാറ്റി പറയുന്നത് കോടതിയിൽ കേസ് തോറ്റ ശേഷം പുറത്ത് വന്ന് ന്യായം നിരത്തുന്നത് പോലെയാണ്. 60 വർഷത്തെ ജനങ്ങളുടെ കാത്തിരിപ്പിനാണ് സഫലായത്. കൃഷിക്കും വീട് വയ്ക്കുന്നതിനും അല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെട്ട ഭൂമിക്ക് നിയമ സാധുത നൽകുകയും തുടർന്നങ്ങോട്ടുള്ള നിർമാണങ്ങൾക്ക് അനുമതി ലഭിക്കുകയും ചെയ്യുന്ന സമഗ്രമായ നിയമനിർമാണമാണ് ഉണ്ടായിട്ടുള്ളത്. ചരിത്ര പ്രാധാന്യമുള്ള ഈ ഭേദഗതിയെ ദുർവ്യാഖ്യാനം ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്നത് ജനപ്രതിനിധികൾ ഒഴിവാക്കണം.
ചട്ട നിർമാണം നടത്തുമ്പോൾ എല്ലാ വിഭാഗം ആളുകളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കണം. ഇടുക്കിയുടെ കാർഷിക - ടൂറിസം - വ്യാപാര മേഖലയിൽ സമാനതകളില്ലാത്ത വികസനം മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുന്ന സാഹചര്യമാണ് വന്നുചേർന്നിരിക്കുന്നത്. ഏറെ കൂടിയാലോചനകൾക്ക് ശേഷം ബില്ലവതരിപ്പിച്ചപോലെ ചട്ടങ്ങൾ തയാറാക്കുന്നതിന് മുമ്പും കൂടുതൽ ചർച്ചകളും ആലോചനകളും നടത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അസാധാരണമായ ഇച്ഛാശക്തിയോടു കൂടി എല്ലാ സർക്കാരും മാറ്റി വച്ചിരുന്ന ഏറ്റവും സങ്കീർണമായ വിഷയത്തെയാണ് മലയോരജനതക്കുവേണ്ടി സംസ്ഥാന സർക്കാർ കൂടുതൽ ജാഗ്രതയോടെ നടപ്പാക്കിയത്. അനുകൂലമായി നിയമസഭയിൽ നിലപാടെടുത്ത യുഡിഎഫ് ജനപ്രതിനിധികൾ ഇടുക്കിയിൽ വന്ന് പൊറാട്ടുനാടകം കളിക്കുകയാണെന്നും ജനങ്ങൾ നിയമ നിർമാണത്തെ സർവാത്മനാ സ്വാഗതം ചെയ്തുകഴിഞ്ഞെന്നും ജോയ്സ് ജോർജ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..