തിരുവനന്തപുരം
നിറംമങ്ങിയ കല്ലറച്ചന്ത പഴയ പ്രൗഢിയിലേക്ക് മടങ്ങുന്നു. മികച്ച രീതിയിൽ ചന്തയെ പുനരുദ്ധരിക്കാൻ സർക്കാർ നടപടി തുടങ്ങി. ഡി കെ മുരളി എംഎൽഎയുടെ ശ്രമഫലമായി കിഫ്ബിയിൽനിന്ന് 3.68 കോടി അടങ്കൽ തുകയാണ് പദ്ധതിക്ക് അനുവദിച്ചത്. കല്ലറ-പാങ്ങോട് വിപ്ലവത്തിന്റെ നിർണായക തുടക്കം കുറിച്ച സ്ഥലമാണ് കല്ലറച്ചന്ത. ജില്ലയിലെ പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്ന കല്ലറ, കൊച്ചാലപ്പുഴ എന്ന പേരിൽ പ്രസിദ്ധമാണ്. വിവിധ ജില്ലയിലും തമിഴ്നാട്ടിൽ നിന്നുമായി മൊത്തക്കച്ചവടക്കാർ എത്തി സാധനങ്ങൾ വാങ്ങിയിരുന്നു.
ആധുനിക നിലവാരത്തിലേക്ക് ഉയർത്തി ചന്തയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ തയ്യാറെടുക്കുകയാണ് അധികൃതർ. കല്ലറ ബസ് സ്റ്റാൻഡിന് സമീപം നിലവിൽ ചന്ത സ്ഥിതിചെയ്യുന്ന ഒരേക്കർ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. രണ്ടു നിലയിലായി പണിയുന്ന കെട്ടിടത്തിൽ ശീതീകരിച്ച മുറിയും ഐസ് സൂക്ഷിക്കുന്ന മുറികളുമുണ്ടാകും. 13 കടയും 27 മത്സ്യ സ്റ്റാളും ഓഫീസ് റൂമും ലേല ഹാളുമുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..