ചാലക്കുടി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കൊരട്ടിയിലെ വാടകവീട്ടിൽ നിന്നും കൊൽക്കത്തയിലേക്ക് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതി പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിനി സാത്തിബീവി(25)യെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മാതാപിതാക്കൾ ജോലിക്ക് പോയ സമയം നോക്കി അതിഥിതൊഴിലാളിയുടെ മകളായ പെൺകുട്ടിയുടെ ബംഗാൾ സ്വദേശിയായ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെരുമ്പാവൂരിലേക്ക് കൊണ്ടുപോയത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും പെരുമ്പാവൂരിൽ നിന്നും കണ്ടെത്തിയത്. മൂർഷിദാബാദിലുള്ള ഭർത്താവ് അറിയാതെ പെരുമ്പാവൂരിലെ പുരുഷ സുഹൃത്തിനെ കാണാൻ വന്നതാണെന്നും പെൺകുട്ടിയേയും കൂട്ടി കൊൽക്കത്തയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും സാത്തിബീവി സമ്മതിച്ചു.
ട്രെയിൻമാർഗം പോകുമ്പോൾ പൊലീസ് പരിശോധനയിൽ പിടിയിലാകാനുള്ള സാധ്യത കൂടുതലാണെന്ന് മനസ്സിലാക്കി അന്തർസംസ്ഥാന ബസുകളിലാണ് പെൺകുട്ടിയെ കടത്താൻ ശ്രമിച്ചത്. ദീർഘദൂര സർവീസ് നടത്തുന്ന ട്രാവൽ ഏജൻസികളിൽ നടത്തിയ അന്വേഷണത്തിൽ പ്രതി പെൺകുട്ടിയുമായി രാത്രിയാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്ത രേഖകൾ കണ്ടെത്തി. തുടർന്ന് പൊലീസ് മഫ്തിയിൽ യാത്രക്കാരാണെന്ന വ്യാജേന ബസിൽ കയറി നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..