പൊന്നാനി , കടലെടുത്ത വീടുകൾ നോക്കി കണ്ണീർ പൊഴിച്ച കടലിന്റെ മക്കൾക്ക് ഇനി ആശ്വാസത്തോടെ കിടന്നുറങ്ങാം. പുനർഗേഹം പദ്ധതിയിലൂടെ നിർമാണം പൂർത്തിയാക്കിയ ഫ്ലാറ്റുകള്‍ വ്യാഴാഴ്ച വൈകിട്ട് നാലിന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും. സർക്കാരിന്റെ നൂറ് ദിന കർമ പദ്ധതിയുടെ ഭാഗമായി ഹാർബർ പരിസരത്ത് നടക്കുന്ന പരിപാടിയിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാവും. ചടങ്ങിൽ പുനർഗേഹം പദ്ധതിയിലൂടെ സ്വന്തം സ്ഥലം കണ്ടെത്തി വീട് നിർമാണം പൂർത്തീകരിച്ച 13 വ്യക്തിഗത ഭവനങ്ങളുടെ താക്കോൽദാനം ഇ ടി മുഹമ്മദ് ബഷീർ എംപി നിർവഹിക്കും. ഫ്ലാറ്റുകളുടെ താക്കോൽ പി നന്ദകുമാർ എംഎൽഎ കൈമാറും. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാവും. പൂർത്തിയായ 128 ഫ്ലാറ്റുകളിൽ ഫിഷറീസ് അംഗീകരിച്ച 106 കുടുംബങ്ങൾക്ക് താക്കോൽ കൈമാറും. ബാക്കി അർഹതപ്പെട്ട 22 പേർക്ക് പിന്നീട് കൈമാറും. നറുക്കെടുപ്പിലൂടെയാവും ഫ്ലാറ്റുകൾ നൽകുക. വികലാംഗർക്കും പ്രായാധിക്യമുള്ളവർക്കും താഴത്തെ ഫ്ലാറ്റുകളിൽ മുൻഗണന നൽകും. 128 കുടുംബങ്ങൾക്ക് ആധുനിക രീതിയിലുള്ള കെട്ടിടം ഹാർബറിലെ രണ്ടേക്കർ സ്ഥലത്താണ് പൂർത്തിയാക്കിയത്. 16 ബ്ലോക്കുകളിലായി 640 സ്ക്വയർ ഫീറ്റിൽ 128 വീടുകളാണ്. ഒരു ബ്ലോക്കിൽ താഴെയും മുകളിലുമായി എട്ട് വീടുകളാണുള്ളത്. ഒരു വീടിന് 10 ലക്ഷം നിരക്കിൽ 12.8 കോടിയാണ് നിർമാണ ചെലവ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം പൂർത്തീകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..