കോട്ടയം
രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നിഴലിലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് പറഞ്ഞു. അതിന് ഉദാഹരണമാണ് യെച്ചൂരി അടക്കമുള്ളവരെ കള്ളക്കേസെടുത്ത് പ്രതിപ്പട്ടികയിൽപെടുത്താനുള്ള ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കള്ളക്കേസിൽപെടുത്താനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിനെതിരെ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യെച്ചൂരി അടക്കം കള്ളക്കേസിൽപെടുത്തി പ്രതിപ്പട്ടികയിൽ ചേർക്കാനുള്ള ഡൽഹി പൊലീസിന്റെ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ്. എന്നാൽ യെച്ചൂരി ചെയ്‌തകുറ്റം എന്തെന്ന് വിശദീകരിക്കാൻ കേന്ദ്രസർക്കാരോ പ്രധാനമന്ത്രിയോ, അമിത്‌ഷായോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സീതാറാം യെച്ചൂരിക്കെതിരെ കേസെടുക്കാൻ ഒരു പൊലീസുകാരനെക്കൊണ്ട് കഴിയില്ല. രാഷ്ട്രീയനേതൃത്വമോ അല്ലെങ്കിൽ ആഭ്യന്തരമന്ത്രിയോ പറയാതെ ഇത് നടക്കില്ല.
കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ ജനകോടികൾ തയ്യാറായി. സിപിഐ എം അടക്കമുള്ള സംഘടനകളെല്ലാം രംഗത്തുവന്നു. സമാധാനപരമായി സമരം ചെയ്‌തവർക്കെതിരെ കേസെടുക്കുന്ന കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണ്.
കേന്ദ്രസർക്കാർ ഭരണഘടനയെ അട്ടിമറിക്കുകയാണ്. ബിജെപിയുടെ അമിതാധികാര വാഴ്ചക്കെതിരെയും തെറ്റായ നയങ്ങൾക്കെതിരെയും പോരാടുന്നത് സിപിഐ എമ്മാണ്.
കോവിഡ് പ്രതിരോധപ്രവർത്തനത്തിലും കേന്ദ്രസർക്കാർ പൂർണ പരാജയമാണ്. എന്നാൽ രാജ്യത്തിനുതന്നെ ഈ മേഖലയിൽ മാതൃകയായി തീർന്ന കേരള സർക്കാരിനെ എങ്ങനെയും താഴെയിറക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്. കേരളം തകർന്നു കൊള്ളട്ടെ അങ്ങനെയെങ്കിലും ഭരണം പിടിക്കാം എന്നാണ് ഇവരുടെ കണക്കുകൂട്ടലെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..