തിരുവനന്തപുരം
വേളിയങ്ങനെ ചമഞ്ഞൊരുങ്ങുകയാണ് "പുതുവേളി'യാകാന്‍. വേളി ടൂറിസ്റ്റ് വില്ലേജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ 56 കോടി ചെലവിട്ട് നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. കോവിഡ് കഴിഞ്ഞാലുടൻ പാർക്ക് തുറന്നുകൊടുക്കും.
ടൂറിസ്റ്റ് ഫെസിലിറ്റി സെന്റർ, കൺവൻഷൻ സെന്റർ, വേളി ആർട്ട് കഫെ തുടങ്ങിയവയാണ് ഒരുങ്ങുന്നത്. ഫെസിലിറ്റി സെന്ററിൽ ഇൻഫർമേഷൻ കൗണ്ടർ, കാത്തിരിപ്പുകേന്ദ്രം, ക്ലോക്ക് റൂം, ടോയ്‌ലറ്റ്, സുവനീർ ഷോപ്പുകൾ എന്നിവയുണ്ടാകും. പൊതുചടങ്ങുകൾ, പ്രദര്‍ശനങ്ങൾ തുടങ്ങിയവ നടത്താനുള്ള കൺവൻഷൻ സെന്ററാണ് മറ്റൊന്ന്. 21.43 കോടി രൂപയാണിതിന്റെ ചെലവ്. വിർച്വൽ റിയാലിറ്റി അടിസ്ഥാനമാക്കി പ്രദർശന ഹാളുകൾ, ഓപ്പൺ തിയറ്റർ, കോഫീ ഷോപ്പ്, ഡിജിറ്റൽ മ്യൂസിയം തുടങ്ങിയവയുള്ള ആർട്ട് കഫെയാണ് മറ്റൊരു പദ്ധതി.
അർബൻ–- ഇക്കോ പാർക്കുകൾ, ആംഫി തിയറ്റർ എന്നിവയും വേളിയിലൊരുങ്ങുന്ന പദ്ധതികളാണ്. 4.99 കോടിയാണ് അർബൻ പാർക്കിന് ചെലവ്. ഇക്കോ പാർക്ക്, തീരപാത വികസനം എന്നിവയ്ക്കായി 4.78 കോടിയുടെ ഭരണാനുമതിയും കിട്ടി. തണ്ണീർത്തടങ്ങളെയും ജൈവവ്യവസ്ഥകളെയും സംബന്ധിച്ച അറിവുകൾ പകരാൻ അർബൻ വെറ്റ്‌ലാൻഡ് നേച്ചർ പാർക്ക്, ക്ലാസ് റൂം തുടങ്ങിയവയാണ് മറ്റ് രൂപകൽപ്പന.
അഞ്ച് പെഡൽ ബോട്ട്, രണ്ട് സ്‌പീഡ് ബോട്ട് എന്നിവ എത്തിക്കഴിഞ്ഞു. ഒരു സോളാർ അസിസ്റ്റന്റ് സഫാരി ബോട്ട്, 100 ലൈഫ് ജാക്കറ്റ് എന്നിവയും വാങ്ങും. ഓഖിയിൽ തകർന്ന ഫ്ലോട്ടിങ് റെസ്‌റ്റോറന്റ് 70 ലക്ഷത്തോളം രൂപ ചെലവിട്ട് നവീകരിച്ചു.
കളി ഉപകരണങ്ങളുടെ കേടുപാടുകൾ പരിഹരിച്ചും പുതിയവ സ്ഥാപിച്ചും ചിൽഡ്രൻസ് പാർക്ക് നവീകരിച്ചു. മൂന്നുമുതൽ 14 വയസ്സുവരെയുള്ളവര്‍ക്കായി ആറ് പുതിയ കളിക്കോപ്പുകൾ സ്ഥാപിച്ചു. 2.47 കോടി രൂപ ചെലവഴിച്ച് നീന്തൽക്കുളവും പാർക്കും നവീകരിച്ചു. ഇവിടെ ഒരുക്കിയിട്ടുള്ള കൽക്കരി എൻജിൻ മിനിയേച്ചർ ട്രെയിൻ രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് ട്രെയിനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..