ചാവക്കാട്
ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ആർഎസ്എസ് ശ്രമങ്ങളെ ചെറുക്കുന്നവരെ ഭീഷണിപ്പെടുത്തി വരുതിയിൽ വരുത്താനുള്ള നീക്കമാണ് സീതാറാം യെച്ചൂരിക്കെതിരായ കള്ളക്കേസെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ. സീതാറാം യെച്ചൂരിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി ഡൽഹി പൊലീസ് കള്ളക്കേസെടുത്തതിൽ പ്രതിഷേധിച്ച് സിപിഐ എം ചാവക്കാട് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർഎസ് എസിന്റെ ഫാസിസ്റ്റ് നീക്കത്തിനെതിരായി പോരാടുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തി മെരുക്കാനാകുമോ എന്നാണ് മോഡിയും സംഘപരിവാരങ്ങളും ശ്രമിക്കുന്നത്.
ഇത്തരം നാടകങ്ങളേയും ഭീഷണിപ്പെടുത്തലും കേരളം വില കൽപ്പിക്കില്ല. യെച്ചൂരിയെ മുമ്പ് ഓഫീസിൽ കയറി അപായപ്പെടുത്താൻ ശ്രമിച്ചതും പിണറായി വിജയന്റെ തലയ്‌ക്ക് ഇനാം പ്രഖ്യാപിച്ചതും ഇടതുപക്ഷത്തെ സംഘപരിവാർ ഭയക്കുന്നതിന് തെളിവാണ്.
അത് തന്നെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി. മതമാണ് പൗരത്വത്തിന്റെ മാനദണ്ഡമെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലൂടെ ഇന്ത്യയെ മതരാഷ്ട്രമാക്കാനാകുമോ എന്ന പരീക്ഷണമാണ് സംഘപരിവാരം നടത്തുന്നത് അത്തരം നീക്കങ്ങളെ ഇടതുപക്ഷം ചെറുക്കും.
എന്നാൽ രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുന്നതിന് നേതൃത്വം നൽകുന്ന ആർഎസ്എസിനെ ചെറുക്കുന്നതിൽ കോൺഗ്രസ് പിറകോട്ട് പോകുന്നു.
മതേതര ഇന്ത്യയെ സൃഷ്ടിക്കാൻ പരിശ്രമിച്ച നെഹ്‌റുവിന്റെ പാരമ്പര്യത്തെ കോൺഗ്രസിന് ഉൾക്കൊള്ളാൻ ഇന്നാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..