വൈക്കം
ഉദയനാപുരം പഞ്ചായത്തിലെ സിഡിഎസ് ചെയർപേഴ്‌സൺ നടത്തിയ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു.
2018ൽ കോൺഗ്രസ് പിന്തുണയോടെയാണ് മിനി രതീശൻ സിഡിഎസ് ചെയർപേഴ്‌സണായി ജയിച്ചത്.
കുടുംബശ്രീ ജില്ലാ മിഷൻ 2019–- -20ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ചികിത്സാ ഫണ്ടിൽ 57600, കെഎസ്എസ്ബിവൈ ഇൻഷുറൻസ് തുകയിൽ 60759, അഗതിരഹിത കേരളം പദ്ധതിയിൽ 80439, സിഇഎഫ് ഫണ്ടിൽ 38570, ഓണം -ക്രിസ്മസ് ഫെയർ, ബനാന മാർക്കറ്റ് എന്നിവയിൽ 21000 രൂപയും ഉൾപ്പെടെ 2,58,368 രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇവർ അധികാരമേൽക്കുമ്പോൾ 8,56,000 രൂപ നീക്കിയിരുപ്പുണ്ടായിരുന്നു. ഇവർ സിഡിഎസ് യോഗങ്ങൾ വിളിച്ചുചേർക്കുകയോ കൃത്യമായ തീരുമാനപ്രകാരം പദ്ധതികൾ നടപ്പാക്കുകയോ ഫണ്ട് ചെലവഴിക്കുകയോ ചെയ്തിട്ടില്ല. പലപ്പോഴും സർക്കാരിൽനിന്ന് ജില്ലാ മിഷൻ വഴി ലഭിക്കുന്ന ഫണ്ടുകൾ ചെലവിട്ടിരുന്നത് ചെയർപേഴ്‌സന്റെ തന്നിഷ്ടപ്രകാരമായിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിഡിഎസ് അംഗങ്ങളായ നിഷ, ഷീല, സന്ധ്യ, ആയിഷ, സുശീല, പിടി ഷാലി, ഹേമലത എന്നിവർ വിജിലൻസിന് ബുധനാഴ്ച പരാതി നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..