മലപ്പുറം
സംസ്ഥാനത്തിന്റെ തെക്കുവടക്കുകളെ അതിവേഗം ബന്ധിപ്പിക്കുന്ന കെ റെയിൽ പദ്ധതിയുടെ നടപടികൾ ജില്ലയിലും പുരോഗമിക്കുന്നു. തിരൂരിലാണ് പദ്ധതിക്ക് സ്റ്റേഷൻ. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് മറ്റ് സ്റ്റേഷനുകൾ. തൃശൂർ സ്റ്റേഷനിൽനിന്ന് തിരൂരിലേക്ക് 61 കി.മിയും തിരൂരിൽനിന്ന് കോഴിക്കോട് സ്റ്റേഷനിലേക്ക് 37 കി.മിയുമാണ് ദൂരം. 13.04 ഹെക്ടർ ഏരിയയിൽ തിരൂരിൽ സ്റ്റേഷൻ നിർമിക്കും. അഞ്ച് മേഖലകളായി തിരിച്ചാണ് നിർമാണം. നാലാം മേഖലയിലാണ് (തൃശൂർ–- കോഴിക്കോട്) ജില്ലയിലെ ഭൂപ്രദേശം ഉൾപ്പെടുക. ജില്ലയിൽ ഏകദേശം 109.94 ഹെക്ടർ ഭൂമി എറ്റെടുക്കേണ്ടിവരും.
കെ റെയിൽ യഥാർഥ്യമാകുന്നതോടെ വ്യവസായ, ടൂറിസം രംഗത്ത് വൻ കുതിപ്പിന് സഹായകരമാകും. വ്യാപാര മേഖലക്കും ഊർജം പകരും. തിരുവനന്തപുരത്തുനിന്ന് കാസർകോടേക്ക് നാലുമണിക്കൂർകൊണ്ട് എത്താൻ കഴിയും.
ജില്ലയിൽ ഡെപ്യൂട്ടി കലക്ടർക്കായിരിക്കും ഏകോപന ചുമതല. പ്രവൃത്തികളുടെ മേൽനോട്ടം സ്‌പെഷൽ തഹസിൽദാർ നിർവഹിക്കും. ഡെപ്യൂട്ടി തഹസിൽദാർമാരും മറ്റ് ഉദ്യോഗസ്ഥരുമുണ്ടാകും. പദ്ധതിയുടെ ഓഫീസും ജില്ലയിൽ തുറക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..