തലശേരി
ദക്ഷിണ റെയിൽവേ ഭൂപടത്തിൽനിന്ന് ധർമടം റെയിൽവേ സ്റ്റേഷൻ പതുക്കെ ഇല്ലാതാവുന്നു. ആറ് പാസഞ്ചർ വണ്ടികൾ നിർത്തിയിരുന്ന ഇവിടെ ഇപ്പോൾ മൂന്ന് ട്രെയിനുകൾക്ക് മാത്രമാണ് സ്റ്റോപ്പ്. ബ്രണ്ണൻ കോളേജ്, പാലായാട് ക്യാമ്പസ്, അണ്ടലൂർ കാവ്, ധർമടം തുരുത്ത്, പാലയാട് മിനി വ്യവസായ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകുന്നവർക്ക് എളുപ്പവഴിയായിരുന്നു ധർമടം സ്റ്റേഷൻ. കണ്ണൂർ–-ഷൊർണൂർ മെമു ഓടിത്തുടങ്ങിയതോടെ സ്റ്റോപ്പിന്റെ കാര്യത്തിൽ ധർമടം വീണ്ടും അവഗണിക്കപ്പെട്ടു. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സ്റ്റേഷനിൽ യാത്രക്കാർക്ക് ദുരിതമാണ്.
പ്ലാറ്റ് ഫോം നിർമാണം നിലച്ചു
യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു രണ്ടാമത്തെ പ്ലാറ്റ് ഫോം ഉയർത്തണമെന്നത്. താഴ്ന്നനിരപ്പിൽനിന്നും ട്രെയിനിൽ കയറാനും ഇറങ്ങാനും സാധിക്കാത്ത അവസ്ഥയാണ്. ഫുട്ഓവർ ബ്രിഡ്ജ് നിർമിക്കാത്തത് കാരണം യാത്രക്കാർ റെയിൽപാളം മുറിച്ചുകടന്നാണ് പലപ്പോഴും ട്രെയിനിൽ കയറുന്നതും ഇറങ്ങുന്നതും.
ഒടുവിൽ പ്രവൃത്തി തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും കോവിഡ് മഹാമാരി വന്നതോടെ രണ്ടാം പ്ലാറ്റ്ഫോം നിർമാണവും നിലച്ചു. പ്ലാറ്റ് ഫോം പണിയാനായി ഇറക്കിയ കല്ലും മണ്ണും മറ്റും ഇന്നും മാറ്റാത്ത സ്ഥിതിയുണ്ട്. നടപ്പാതയിലായതിനാൽ ഇവിടെ അപകടവും പതിവ് കാഴ്ചയാണ്. നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ധർമടം ചന്ദ്രക്കല മോഹൻ റാവു കൾച്ചറൽ ഫോറം ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..