പൊന്നാനി, മഴനിർത്താതെ പെയ്‌തതോടെ പെരുമ്പടപ്പ്, വെളിയങ്കോട്, പൊന്നാനി പ്രദേശങ്ങളിൽ കടലേറ്റം ശക്തമായി. നിരവധി വീടുകളിൽ വെള്ളം കയറി. പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടിയിലെ 10 കുടുംബങ്ങളും അജ്മീർ നഗറിലെ നാല് കുടുംബങ്ങളും ബന്ധുവീട്ടിലേക്ക് മാറി. അജ്മീർ നഗറിലെ വടക്കൂട്ട് മൊയ്തീനും കുടുംബവും പാലപ്പെട്ടി സ്കൂളിലെ സൈക്ലോൺ ഷെൽട്ടറിലേക്ക് മാറി.
പാലപ്പെട്ടി അമ്പലം ബീച്ച് ചെറിയകത്ത് അലിക്കുട്ടി, മരക്കാർകത്ത് സൈഫു, ഹാജിയാര്കത്ത് റസീന, കാക്കത്തറയിൽ ഹനീഫ, കറുപ്പുംവീട്ടിൽ സുലൈമാൻ, കുഞ്ഞിമാക്കാൻ അകത്ത് മുസ്തഫ, കുഞ്ഞേരിയകത്ത് ഷംസുദ്ദീൻ, കിഴക്കേതിൽ സഫിയ, അലീമ വടക്കേപ്പുറത്ത് എന്നിവരാണ് കുടുംബവീട്ടിലേക്ക് മാറിയത്.
അജ്മീർ നഗറിലെ കമ്പിവളപ്പിൽ ബഷീർ, പാടൂക്കാരൻ മുസ്തഫ, വടക്കേപ്പുറത്ത് റഹ്മത്ത്, അച്ചാറിന്റെകത്ത് റാഫി എന്നിവരും ബന്ധുവീട്ടിലേക്ക് മാറി.
പൊന്നാനി മരക്കടവ് ഭാഗത്ത് കടലേറ്റം ശക്തമായതോടെ കോയസ്സന്റെകത്ത് ബീവിക്കുട്ടി, ചേക്കാമിന്റെ ഷാജിയും ബന്ധുവീട്ടിലേക്ക് മാറി. ഇവരുടേത് ഉൾപ്പെടെ അമ്പതോളം വീടുകളിൽ വെള്ളം കയറി.
രണ്ട് ദിവസമായി കടൽക്ഷോഭം ശക്തമാണ്. ക്യാമ്പിൽ എല്ലാ വിധ സൗകര്യവും ഒരുക്കിയതായി തഹസിൽദാർ പറഞ്ഞു. തീരത്ത് വെള്ളക്കെട്ട് ദുരിതംപേറുന്നവർക്ക് വാട്ടർ അതോറിറ്റി കുടിവെള്ളം എത്തിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..