നേമം
മൊട്ടമൂട് മണലുവിളയ്ക്ക് സമീപം വഴിയാത്രക്കാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ആഭരണം കവർന്നശേഷം വഴിയിൽ ഉപേക്ഷിച്ച കേസിൽ ഒരാൾ പിടിയിൽ. തമിഴ്നാട് തൃച്ചിയിൽ താമസിക്കുന്ന മലയിൻകീഴ് സ്വദേശി ഗണേശനാ (44)ണ് അറസ്റ്റിലായത്. മോഷണത്തിന് ഉപയോഗിച്ച മഹീന്ദ്ര സൈലോ വാഹനവും കസ്റ്റഡിയിലെടുത്തു.
ജൂലൈ 29ന് വൈകിട്ട് ആറോടെയാണ് ഇടയ്ക്കോട് ഭാനുമതി മന്ദിരത്തിൽ പത്മകുമാരിയമ്മ (52)യെ തട്ടിക്കൊണ്ടുപോയത്. 40 പവൻ ഇവരിൽനിന്ന് ഊരിവാങ്ങിയ സംഘം കാട്ടാക്കടയ്ക്ക് സമീപം കാപ്പിക്കാട് റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
തമിഴ്നാട് പൊലീസിൽ വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഗണേശൻ. ജിവി പുരം പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസിലും നെയ് വേലി, ധാരാപുരം, തിരുപ്പൂർ, തിരുച്ചി പറങ്കിപ്പോട്ടെ, പുതുചത്രം സ്റ്റേഷനുകളിൽ നിരവധി പിടിച്ചുപറി, മോഷണ കേസുകളിലും പ്രതിയാണ്. കാട്ടാക്കട ഡിവൈഎസ്പിയുടെ നിർദേശപ്രകാരം എസ്എച്ച്ഒ ധനപാലൻ, എസ്ഐമാരായ വിൻസെന്റ്, അജീന്ദ്രകുമാർ, എഎസ്ഐ രാജേഷ് കുമാർ, എസ് സിപിഒമാരായ രതീഷ്, ശോഭ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..