തൃക്കരിപ്പൂർ
വയലോടിയിലെ മർണാടിയൻ പ്രിജേഷിന്റെ കൊലപാതകത്തിൽ ഒരാൾകൂടി അറസ്റ്റിൽ. നേരിട്ട് പങ്കുള്ള പൊറോപ്പാട്ടെ എം ടി പി മുഹമ്മദ് സഫ്‌വാ(24)നെയാണ് ഡിവൈഎസ്‌പി പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. സംഭവത്തിൽ ആറുപേരാണ് പ്രതികൾ. ഇവരിൽ ഒ ടി മുഹമ്മദ് ഷഹബാസ്, വിറ്റാക്കുളത്തെ പി കെ മുഹമ്മദ് റഹ്നാസ് എന്നിവർ കഴിഞ്ഞദിവസം റിമാൻഡിലായിരുന്നു. ഒളിവിലുള്ള മൂന്നുപേരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഞായർ രാത്രി പത്തിനാണ് പൊറോപ്പാട് വയലിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രജീഷിനെ മർദിച്ചത്.
ഒന്നാംപ്രതിയായ ഷഹബാസിന്റെ പക്കൽനിന്നും പ്രജീഷ് ഉപയോഗിച്ച മൊബൈൽ ഫോൺ അന്വേഷക സംഘത്തിന് ലഭിച്ചിരുന്നു. മൊബൈലിലെ ദൃശ്യങ്ങളും ഒരു വർഷത്തിനിടെയുള്ള ഫോൺ വിളികളുടെ രേഖകളും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചു. മൊബൈലിലെ ദൃശ്യം പ്രചരിക്കാതിരിക്കാനാണ് ഫോൺ പിടിച്ചുവച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പ്രതികൾ നൽകിയ മൊഴിയും ഫോണിലെ ദൃശ്യങ്ങളും സാദൃശ്യമുള്ളതായി പൊലീസ് പറഞ്ഞു.
പ്രജീഷിന്റെ ആന്തരികാവയവങ്ങളിലെ അമിത രക്തസ്രാവമാണെന്ന് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിറകുകൊണ്ടുള്ള അടിയേറ്റാണ് രക്തസ്രാവമുണ്ടായത്. ഹൃദയധമനിയും പൊട്ടി. തലയ്‌ക്കോ ജനനേന്ദ്രിയത്തിനൊ ക്ഷതമേറ്റില്ലെന്നും റിപ്പോർട്ടിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..