സ്വന്തം ലേഖകൻ
അരീക്കോട്
പിഎസ്‌സി പരീക്ഷയിൽ ഒരുമിച്ച് പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടംനേടി അമ്മയും മകനും. അരീക്കോട് കറുത്തോല സ്വദേശി ഓട്ടുപ്പാറ ബിന്ദുവും മകൻ വിവേകുമാണ് അപൂർവ നേട്ടം സ്വന്തമാക്കിയത്.
കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച എൽജിഎസ് റാങ്ക് ലിസിറ്റിൽ മലപ്പുറം ജില്ലയിൽ 92–-ാം റാങ്കാണ് ബിന്ദുവിന്. മകൻ വിവേകിന് എൽഡിസിയിൽ 38–-ാം റാങ്കും ലഭിച്ചു. ബിന്ദു 11 വർഷമായി അരീക്കോട് മാതക്കോട് അങ്കണവാടി വർക്കറായി ജോലിചെയ്‌തുവരികയാണ്. 2019-–-20 വർഷത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡും ബിന്ദുവിന് ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പിഎസ്‌സി പരീക്ഷയിലെ റാങ്ക് പട്ടികയിലും ഇടംനേടിയത്. സർക്കാർ ജോലി നേടുകയെന്ന ലക്ഷ്യമാണ് തന്നെ നാൽപ്പത്തിയൊന്നാം വയസിൽ റാങ്ക് പട്ടികയിലെത്തിച്ചതെന്ന് ബിന്ദു പറഞ്ഞു. ഐസിഡിഎസ് സൂപ്രണ്ട് പരീക്ഷയും ബിന്ദു എഴുതിയിട്ടുണ്ട്. ഇതിലും റാങ്ക് ലിസ്റ്റിൽ ഇടംനേടാൻ കഴിയുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..