പാലക്കാട്
പി ബാലൻ അനുസ്മരണ വേദിയിൽ യുഡിഎഫ് ജില്ലാ കൺവീനർ പി ബാലഗോപാലിനെ ട്രോളി വി കെ ശ്രീകണ്ഠൻ എംപി. ബാലൻ പദവികൾക്കുപിന്നാലെ പോകാത്ത ദാനശീലനായ നേതാവായിരുന്നു. എന്നാൽ ഇപ്പോൾ ചിലർ സ്ഥാനങ്ങൾ കിട്ടാത്തതിന്റെ പേരിൽ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത് എന്നായിരുന്നു ശ്രീകണ്ഠന്റെ പരിഹാസം. ബാലഗോപാലിനെ വേദിയിലിരുത്തിയായിരുന്നു പ്രസംഗം.
പുനഃസംഘടനയിൽ അർഹമായ പരിഗണന ലഭിച്ചെന്നാരോപിച്ച് പി ബാലഗോപാൽ കൺവീനർ സ്ഥാനം രാജിവച്ചിരുന്നു. രാജിക്കത്ത് എം എം ഹസന് കൈമാറിയെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് പിൻവലിച്ചു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു എംപിയുടെ പ്രസംഗം. ഡിസിസി സംഘടിപ്പിച്ച ബാലൻ അനുസ്മരണം വി എം സുധീരനാണ് ഉദ്ഘാടനം ചെയ്തത്.
കോൺഗ്രസിന് അപമതിപ്പുണ്ടാക്കിയെന്നും പൊതുസമൂഹത്തിൽ മോശമാക്കി ചിത്രീകരിച്ചെന്നും കാണിച്ച് ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ ബാലഗോപാലിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. രാജി വയ്ക്കുമെന്ന സമ്മർദ്ദവും പിന്നാലെയുള്ള പിൻവലിക്കലും നാടകമായിരുന്നുവെന്നാണ് ഇവരുടെ വാദം. മാധ്യമങ്ങളെ അടക്കം കൂട്ടുപിടിച്ച് നടത്തിയ നാടകത്തിൽ പാർടിക്ക് വലിയ നാണക്കേടുണ്ടായി. ഇതിനെതിരെ നടപടി വേണമെന്നാണ് ആവശ്യം.
ജില്ലയിൽ എ ഗ്രൂപ്പ് ഷാഫി വിരുദ്ധരും അനുകൂലികളും എന്നിങ്ങനെ രണ്ടായി ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലാണ്. ഷാഫിയെയും വി കെ ശ്രീകണ്ഠനെയും അനുകൂലിക്കുന്നവരാണ് നിലവിലെ ബാലഗോപാലിനെതിരെ പരാതി നൽകിയിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..