കാസർകോട്
ദുബായിൽ നിന്ന് വളിച്ചുവരുത്തി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് കൊന്ന കേസിൽ യൂത്ത് ലിഗ് നേതാവിനെ അറസ്‌റ്റ് ചയ്‌തു.
പുത്തിഗെ മുഗുവിലെ അബൂബക്കർ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പൈവളിഗെയിലെ അബ്ദുൾ ശിഹാബി (33)നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്. മുൻ പൈവളിഗെ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റായ ഇയാൾ മഞ്ചേശ്വരം മണ്ഡലം കൗൺസിലറാണ്.
അബൂബക്കർ സിദ്ദീഖിനെ മർദിച്ച് കൊന്ന ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം നേപ്പാളിലേക്ക് രക്ഷപ്പെട്ട് നാട്ടിലെത്തിയപ്പോഴാണ് അറസ്‌റ്റിലായത്. കേസിൽ ഏഴാം പ്രതിയാണ്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇതോടെ കേസിലെ 19 പ്രതികളിൽ ഒമ്പത് പേരും അറസ്‌റ്റിലായി. 10 പേരെ പിടികൂടാനുണ്ട്. നേരത്ത യൂത്ത് ലീഗ് പൈവളിഗെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്‌ഫനെ കേസിൽ അറസ്‌റ്റ് ചെയ്തിരുന്നു.
ദുബായിലേക്ക് കൊടുത്തയച്ച 50 ലക്ഷത്തോളം രൂപയുടെ വിദേശ കറൻസി നഷ്ടപ്പെട്ട സംഭവത്തിലാണ് കഴിഞ്ഞവർഷം ജൂൺ 26ന് അബൂബക്കർ സിദ്ദീഖിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ദുബായിൽ നിന്ന് വളിച്ചുവരുത്തിയ ഇയാളെ പൈവളിഗെയിലെ ഇരുനില വീട്ടിൽ കൊണ്ടുപോയി തടങ്കലിലാക്കി.
ഇവിടെയും വീട്ടിനടുത്തുള്ള ബോളങ്കളയിലെ വനത്തിലും മരത്തിൽ കെട്ടിയിട്ട് സിദ്ദീഖിനെയും ജ്യേഷ്‌ഠൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും വടിയിൽ മർദ്ദിച്ചു.
സിദ്ദീഖ് മരിച്ചുവെന്ന് ഉറപ്പായപ്പോൾ ബന്തിയോടുള്ള സ്വകാര്യ ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അൻവറുംഅൻസാരിയും ചികിത്സയെ തുടർന്ന് രക്ഷപ്പെട്ടു.
ക്വട്ടേഷൻ നൽകിയ അഞ്ചുപേരെ നേരത്തെ പിടികൂടിയിരുന്നു. ക്വട്ടേഷന സംഘത്തിലുണ്ടായിരുന്നവരാണ് പിടിയിലാകാനുള്ളളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..