29 March Friday
കെഎസ്‌കെടിയു പ്രക്ഷോഭ പ്രചാരണജാഥ

ഉജ്വലമായി വരവേറ്റ് ജില്ല

സ്വന്തം ലേഖകൻUpdated: Tuesday Feb 7, 2023

എൻ ചന്ദ്രൻ നയിക്കുന്ന കെഎസ്‌കെടിയു പ്രക്ഷോഭ പ്രചാരണ ജാഥയ്ക്ക് പത്തനാപുരത്ത് നൽകിയ സ്വീകരണം

പത്തനാപുരം
"കൃഷി , ഭൂമി , പുതുകേരളം’ എന്ന മുദ്രാവാക്യമുയർത്തി  കെഎസ്‌കെടിയു നടത്തുന്ന പ്രക്ഷോഭ പ്രചാരണജാഥയ്‌ക്ക്‌ തൊഴിലാളിവർഗ പോരാട്ടങ്ങളുടെ ഈറ്റില്ലമായ കൊല്ലത്തിന്റെ മണ്ണിൽ ഉജ്വല വരവേൽപ്പ്. ജാഥാ ക്യാപ്‌റ്റൻ എൻ ചന്ദ്രൻ, വൈസ്‌ക്യാപ്‌റ്റൻ ലളിത ബാലൻ, മാനേജർ സി ബി ദേവദർശനൻ എന്നിവരെയും ജാഥാംഗങ്ങളെയും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ  ജില്ലാ അതിർത്തിയായ പത്തനാപുരം കല്ലുങ്കടവിൽ ആവേശപൂർവം സ്വീകരിച്ചു. അടൂരിലെ സ്വീകരണം കഴിഞ്ഞ് വൈകിട്ട് അഞ്ചോടെയാണ് ജാഥ കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. മുത്തുക്കുട, പൂക്കാവടി, ചെണ്ടമേളം, തെയ്യം ഉൾപ്പെടെ കലാരൂപങ്ങൾ പത്തനാപുരം ജങ്ഷനിലെ സ്വീകരണത്തിന്‌ മിഴിവേകി. ക്യാപ്‌റ്റൻ എൻ ചന്ദ്രൻ, ജാഥാംഗങ്ങളായ എൻ രതീന്ദ്രൻ, കോമള ലക്ഷ്‌മണൻ എന്നിവർ സംസാരിച്ചു. 
കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് പി വി സത്യൻ, സംഘാടകസമിതി ചെയർമാൻ എൻ ജഗദീശൻ, കൺവീനർ ആർ ശ്രീനിവാസൻ, കെസ്‍കെടിയു സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ കെ ഹർഷകുമാർ, കെ സുരേഷ്ബാബു, കർഷകസംഘം ജില്ലാ പ്രസിഡന്റ് ബിജു കെ മാത്യൂ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ്, സെക്രട്ടറി ശ്യാംമോഹൻ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എസ് വിഷ്ണു, സെക്രട്ടറി ​ഗോപീകൃഷ്ണൻ  തുടങ്ങിയവർ ജാഥയെ സ്വീകരിച്ചു. 
അഞ്ചലിലെ സ്വീകരണത്തോടെ തിങ്കളാഴ്ചത്തെ പര്യടനം അവസാനിച്ചു. അഞ്ചൽ മാർക്കറ്റ് ജങ്ഷനിലെ  യോഗത്തിൽ ജി രവീന്ദ്രൻപിള്ള അധ്യക്ഷനായി. ഡി വിശ്വസേനൻ സ്വാഗതം പറഞ്ഞു. മിച്ചഭൂമി പട്ടയപ്രശ്നം പരിഹരിക്കുക, തരിശിട്ട വയലിൽ കൃഷി നടത്താൻ പദ്ധതി ആവിഷ്‌കരിക്കുക, കർഷകത്തൊഴിലാളി പെൻഷനിൽ കേന്ദ്രവിഹിതം അനുവദിക്കുക, കേരളത്തെ വെല്ലുവിളിക്കുന്ന കേന്ദ്രനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് ജാഥ.  
 
ഇന്നത്തെ പര്യടനം
ചൊവ്വാഴ്ച രാവിലെ 10ന് കൊട്ടാരക്കരയിൽ ആദ്യ സ്വീകരണം. പകൽ 11.30ന് കരുനാഗപ്പള്ളിയിലും 2.30ന് ചാത്തന്നൂരിലും. തുടർന്ന് തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കും. വൈകിട്ട് നാലിന് കല്ലമ്പലം ജങ്ഷനിലാണ് തലസ്ഥാന ജില്ലയിലെ ആദ്യ സ്വീകരണം. 5.30ന് ശ്രീകാര്യത്തെ സ്വീകരണത്തോടെ ചൊവ്വാഴ്ചത്തെ പര്യടനം സമാപിക്കും. ബുധനാഴ്ച  നെടുമങ്ങാട്ട്‌ ജാഥ സമാപിക്കും. ജനുവരി 25ന് കാസർകോട്ടുനിന്നാണ് ജാഥ ആരംഭിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top