കലഞ്ഞൂർ
പഞ്ചായത്തിലെ മുറിഞ്ഞ കല്ലിൽ പുലിയിറങ്ങി. മുറിഞ്ഞ കല്ലിൽ നിന്ന് അതിരുങ്കലേക്ക് പോകുന്ന റോഡിലൂടെ പുലി നടന്നു പോകുന്ന ദൃശ്യം സിസിടിവയിൽ പതിഞ്ഞു. രാത്രിയിൽ പുലി റോഡിലൂടെ നടന്നുപോകുന്നതാണ് സമീപത്തുള്ള വീട്ടിലെ സിസിടിവിയിൽ പതിഞ്ഞത്. ദൃശ്യങ്ങളിലേത് പുലിയുടെ സാന്നിദ്ധ്യമാണെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.
മുറിഞ്ഞകൽ പാറക്കടവിൽ കുഞ്ഞുമോളുടെ വീട്ടിലെ ക്യാമറയിലാണ് ദൃശ്യം കണ്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും മറ്റ് നടപടികളൊന്നും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. മണ്ണിൽ പതിഞ്ഞ പുലിയുടെ കാൽപ്പാദത്തിന്റെ അടയാളവും സ്ഥലത്ത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
എന്നിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിക്കാൻ തയ്യാറായിട്ടില്ല. സിസിടിവി ക്യാമറയിൽ പുലിയെ കണ്ട വീട്ടുകാർ പുലിയുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകി. കഴിഞ്ഞ ആഴ്ചയിൽ പുലിയെ കണ്ടതായി പറഞ്ഞ സ്ഥലത്ത് നിന്ന് ഏകദേശം 2 കിലോമീറ്റർ ചുറ്റളവിൽ തന്നെയാണ് ഇപ്പോൾ പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചതും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ഉയർന്നിട്ടും വനം വകുപ്പ് ക്രിയാത്മകമായി ഇടപെടാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..