കാഞ്ഞങ്ങാട്
ഏറെ പണിപ്പെട്ട് ബസിന്റെ പടികൾ കയറിയിരുന്ന സി പി അബ്ദുൾ റഷീദ് ഇനി സ്വന്തം സ്കൂട്ടറിൽ പാറി നടക്കും. കാഞ്ഞങ്ങാട്ടെ കംപ്യൂട്ടർ സെന്ററിലേക്ക് ഗ്രാഫിക്സ് ഡിസൈനിങ് പഠിക്കാനെത്താൻ ഇനി ഈ പഴയകടപ്പുറം കാരന് ആരുടെയും കാരുണ്യം കാത്തിരിക്കേണ്ട.
റഷീദിനെ പോലെയുള്ള ഒമ്പതുപേരുടെ ജീവിതത്തിലേക്ക് പുത്തൻ സ്കൂട്ടറുകൾ സംഭാവന ചെയ്തിരിക്കുകയാണ് കാഞ്ഞങ്ങാട് നഗരസഭ. നാല് ചക്രമുള്ള സ്കൂട്ടർ വിതരണം നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത ചെമ്മട്ടംവയലിലെ സയൻസ് പാർക്കിൽ ഉദ്ഘാടനം ചെയ്തു. ലോക ഭിന്നശേഷി ദിനത്തിലാണ് ഒമ്പത് ലക്ഷം രൂപ ചെലവിട്ടുള്ള സമ്മാനം ഒരുക്കിയത്.
പി ഗോപി, കെ ഗിരീഷ് കുമാർ, പി വിനോദ്, സി എം ഷംസുദ്ധീൻ, കെ ഷംസീർ, കെ കെ മൊയ്തീൻ കുട്ടി, എം ജലീൽ, കെ മുഹമ്മദ് കുഞ്ഞി എന്നിവരാണ് സ്കൂട്ടറുമായി വീട്ടിലേക്ക് മടങ്ങിയത്.
ചടങ്ങിൽ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്ഥിരം സമിതി ചെയർമാന്മാരായ പി അഹമ്മദ് അലി, കെ അനീശൻ, കെ ലത, കെ വി സരസ്വതി, മായാകുമാരി, നഗരസഭാ ജീവനക്കാരായ ടി എം ഗ്രീഷ്മ, എൻ എ രമണി, കെ കെ ജാഫർ, കെ വി സുശീല, അഷറഫ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..