കൽപ്പറ്റ
മുട്ടിൽ മരംമുറി കേസിലെ പ്രതികളെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെതാണ് നടപടി. ക്രൈംബ്രാഞ്ച് സംഘം അഞ്ച് ദിവസത്തെ കസ്റ്റഡി ചോദിച്ചെങ്കിലും നാല് ദിവസമാണ് അനുവദിച്ചത്. കസ്റ്റഡിയിൽ വിട്ടുകിട്ടിയ സഹോദരങ്ങളായ പ്രതികൾ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തു. ചൊവ്വാഴ്ച പകൽ ഒന്നോടെ കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽവച്ചാണ് പ്രതികളെ ചോദ്യംചെയ്തത്. ബത്തേരി ഡിവൈഎസ്‌പി വി വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. മരംമുറി നടന്ന പ്രദേശങ്ങളിൽ പ്രതികളെയെത്തിച്ച് വരും ദിവസങ്ങളിൽ തെളിവെടുക്കും. ക്രൈംബ്രാഞ്ച് നടപടികൾക്ക് ശേഷം വനംവകുപ്പും പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് തിങ്കളാഴ്‌ചയാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതികളെ കോടതി റിമാൻഡ് ചെയ്‌തത്. മുട്ടിലിൽ റവന്യൂ ഭൂമിയിൽനിന്ന് കോടികളുടെ മരം മുറിച്ച് കടത്തിയതിനാണ് പ്രതികൾ അറസ്‌റ്റിലായത്. റവന്യൂ വകുപ്പിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..