മലപ്പുറം
വെൽഫെയർ പാർടി സ്ഥാനാർഥിക്കൊപ്പമുള്ള കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ചിത്രം പുറത്തുവന്നതോടെ വെളിവായത് കോൺഗ്രസിന്റെ കപടമുഖം. ജില്ലയിലുടനീളം ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർടിയുമായി ധാരണയുണ്ടാക്കിയശേഷം അതിനെ തള്ളിപ്പറയുന്ന നിലപാടാണ് മുല്ലപ്പള്ളി ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്. ഒടുവിൽ സ്വന്തം ഫെയ്സ്‌ബുക്കിലിട്ട ചിത്രം തന്നെ തിരിച്ചടിയായി. ഏലംകുളം പഞ്ചായത്ത് ഒമ്പതാംവാർഡിൽ മത്സരിക്കുന്ന സൽമ കുന്നക്കാവിനൊപ്പമുള്ളതാണ് ഫോട്ടോ. ഇവർ കഴിഞ്ഞ തവണ വെൽഫെയർ സ്ഥാനാർഥിയായി മത്സരിച്ച വിവരം പുറത്തുവന്നതോടെ മുല്ലപ്പള്ളി വെട്ടിലായി.
ബന്ധം തുറന്നു
പറഞ്ഞ് വെൽഫെയർ
കോൺഗ്രസ് നേതാക്കൾ തള്ളിപ്പറയുമ്പോഴും യുഡിഎഫുമായി തെരഞ്ഞെടുപ്പ് സഖ്യം തുറന്ന് സമ്മതിച്ച് വെൽഫെയർ പാർടി ജില്ലാ നേതൃത്വം.
സാധ്യമാകുന്ന എല്ലായിടത്തും യുഡിഎഫുമായി സഖ്യമുണ്ടെന്ന് ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് ‘ദേശാഭിമാനി’യോട് പറഞ്ഞു. യുഡിഎഫ് നേതൃത്വവുമായി ചർച്ചചെയ്‌താണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. പലയിടത്തും സ്വതന്ത്രരായാണ് മത്സരിക്കുന്നത്.
ചിലയിടങ്ങളിൽ സ്വന്തം ചിഹ്നമായ ഗ്യാസ് സിലിണ്ടർ അടയാളത്തിലും മത്സരിക്കുന്നുണ്ട്–-അദ്ദേഹം പറഞ്ഞു. എന്നാൽ, എത്രയിടത്ത് സഖ്യമുണ്ടെന്നത് വ്യക്തമാക്കിയില്ല. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം എല്ലാം വെളിപ്പെടുത്തുമെന്നായിരുന്നു വെൽഫെയർ പാർടി തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ജാഫറിന്റെ പ്രതികരണം.
സമൂഹമാധ്യമങ്ങളിൽ
ട്രോൾ മഴ
യുഡിഎഫ് ബന്ധം തുറന്നുപറഞ്ഞ് വെൽഫെയർ ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് സ്വകാര്യചാനലിന് അഭിമുഖം നൽകിയതോടെ സമൂഹമാധ്യമങ്ങളിൽ ട്രോൾമഴ.
ബന്ധം തുറന്ന് സമ്മതിക്കാത്ത കോൺഗ്രസിനെ വിമർശിച്ചും വെൽഫെയറിന്റെ നിസ്സഹായാവസ്ഥയെ പരിഹസിച്ചുമാണ് ട്രോൾ. ‘നിക്കാഹ് വേണമെന്ന് വെൽഫെയർ. പറ്റില്ല, ചിന്നവീടായി കൊണ്ടുപോകാമെന്ന് കോൺഗ്രസ്–- എന്നിങ്ങനെ പോകുന്നു പരിഹാസം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..