വരന്തരപ്പിള്ളി
പാലപ്പിള്ളി തോട്ടത്തിൽ മാനും പശുക്കുട്ടിയും പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
കാരികുളത്ത് ഹാരിസൺ മലയാളം കമ്പനിയുടെ ഓഫീസിന് സമീപത്തെ റബർത്തോട്ടത്തിലാണ് മാനിനെ ചത്തനിലയിൽ കണ്ടത്. വെള്ളിയാഴ്ച രാവിലെ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചത്. രണ്ട് ദിവസത്തിലേറെ പഴക്കമുള്ള ജഡം അഴുകിയ നിലയിലായിരുന്നു. പുലിയുടെ ആക്രമണത്തിലാണ് മാൻ ചത്തതെന്ന നിഗമനത്തിലാണ് അധികൃതർ.
കുണ്ടായി തോട്ടത്തിലെ പാൽസംഭരണകേന്ദ്രത്തിന് സമീപത്താണ് പശുക്കുട്ടിയെ ചത്ത നിലയിൽ കണ്ടത്. ദിവസങ്ങൾ മാത്രം പ്രായമായ പശുക്കുട്ടിയുടെ ഉടമയാരാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.
ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് പശുക്കുട്ടിയെ ചത്ത നിലയിൽ കണ്ടത്. മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസവും പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു.പുലിയുടെ ആക്രമണം ഭയന്നാണ് തൊഴിലാളികൾ ടാപ്പിങ്ങിനിറങ്ങുന്നത്. പ്രദേശത്ത് പുലിശല്യം രൂക്ഷമായിട്ടും വനംവകുപ്പ് അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..