നിലമ്പൂർ
സംസ്ഥാനത്തെ ആദ്യ റെയിൽവേ ഹരിത ഇടനാഴിയായ (ഗ്രീൻ കോറിഡോർ) നിലമ്പൂർ –-ഷൊർണൂർ ബ്രോഡ്ഗേജ് പാതയിലെ വൈദ്യുതീകരണ പ്രവൃത്തി അന്തിമഘട്ടത്തിൽ. പ്രധാന ഓഫീസുകളുടെയും ഫ്ലാറ്റ്ഫോമുകളുടെയും നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്. ജനുവരിയോടെ പൂർത്തിയാകുമെന്നാണ് റെയിൽവേ പ്രതീക്ഷ.
നിലവിൽ 1.35 മണിക്കൂറാണ് നിലമ്പൂരിൽനിന്ന് ഷൊർണൂർ എത്താനെടുക്കുന്ന സമയം. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ 1.10 മണിക്കൂറിൽ എത്താം. ഡീസൽ എൻജിനാണെങ്കിൽ നിർത്തിയശേഷം മുന്നോട്ടെടുക്കാൻമാത്രം 35 ലിറ്റർ ഡീസൽ ചെലവാക്കണം. ട്രെയിൻ നല്ലവേഗത്തിൽ പോകുമ്പോഴും ഒരുകിലോമീറ്ററിന് 10 ലിറ്ററോളം ഡീസൽ ചെലവ് വരുമെന്നാണ് കണക്ക്. വൈദ്യുതി ട്രെയിനാണെങ്കിൽ ഇപ്പോഴുള്ള ചെലവിന്റെ 30 ശതമാനംവരെ കുറയ്ക്കാനാകും. പരിസ്ഥിതിക്ക് കോട്ടംവരുത്താത്ത എൻജിൻ എന്ന ഖ്യാതിയുമുണ്ട്.
പാതയിലെ ആദ്യ സ്റ്റേഷനായ നിലമ്പൂരിലെ പ്ലാറ്റ്ഫോമുകളുടെ നവീകരണം പകുതിയോളം പൂർത്തിയായി. പ്രധാന ഓഫീസുകളായ ടവർ വാഗൺ ഷെഡ്, ഓവർഹെഡ് എക്വിപ്മെന്റ് ഡിപ്പോ, ഓഫീസ്, ക്വാർട്ടേഴ്സ് എന്നിവയുടെ നിർമാണമാണ് പുരോഗമിക്കുന്നത്. ഷൊർണൂരിൽനിന്ന് നിലമ്പൂർവരെ 67 കിലോമീറ്ററിലാണ് വൈദ്യുതീകരണം. 1300 തൂണുകളിലായാണ് കാന്റിലിവർ രീതിയിൽ വൈദ്യുതിക്കമ്പികൾ കടന്നുപോകുക. ട്രാക്ഷൻ സബ് സ്റ്റേഷൻ മേലാറ്റൂരിലും സ്വിച്ചിങ് സ്റ്റേഷനുകൾ വാടാനാകുറിശിയിലും വാണിയമ്പലത്തും അങ്ങാടിപ്പുറത്തും സ്ഥാപിക്കും. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ തുക അനുവദിച്ച പദ്ധതിക്കാണ് ഇപ്പോൾ ജീവൻവച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേയുടെ എട്ട് വൈദ്യുതീകരണ പദ്ധതികളിൽ ഒന്നാണിത്. ഏട്ടു പദ്ധതികൾക്കുമായി 587.53 കോടി രൂപയാണ് അനുവദിച്ചത്. നിലമ്പൂർ- ഷൊർണൂർ പാതയുടെ വൈദ്യുതീകരണത്തിന് 53 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പാതയിലെ നേട്ടങ്ങൾ
• ഇന്ധന ചെലവ് 40 ശതമാനത്തോളം കുറയും
• വഴിയിൽ ഡീസൽ എൻജിൻ
തകരാറിലായാൽ പകരം എൻജിൻ
എറണാകുളത്തുനിന്നോ ഈറോഡുനിന്നോ വരേണ്ട സ്ഥിതി ഒഴിവാകും
• പാസഞ്ചർ വണ്ടികൾക്ക് പകരം കൂടുതൽ സ്പീഡുള്ള മെമു വണ്ടികൾ ഓടിക്കാം (മെമുവിന് എൻജിൻ തിരിക്കേണ്ട ആവശ്യമില്ലാത്തതിനാൽ നിലമ്പൂരെത്തി 20 മിനിറ്റ് നിർത്തിയിടാതെ അഞ്ച് മിനിറ്റിൽ മടക്ക ട്രിപ്പ് തുടങ്ങാം).
• ഷൊർണൂരിൽ അവസാനിക്കുന്ന എറണാകുളം–- -ഷൊർണൂർ മെമു, കോയമ്പത്തൂർ–- -ഷൊർണൂർ മെമു എന്നിവ നിലമ്പൂരിലേക്ക് നീട്ടാനുള്ള സാധ്യത വർധിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..