മമ്പാട്
യാത്രികരെ ആകർഷിച്ച് മമ്പാട്. മനോഹരമായ ഒലി വെള്ളച്ചാട്ടം, ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്‌ജ് എന്നിവ വിനോദസഞ്ചാര സാധ്യത വിളിച്ചോതുന്നു. ചാലിയാർ പുഴക്കക്കരെ പുള്ളിപ്പാടത്തുനിന്ന് 15 കിലോമീറ്റർ അകലെ വീട്ടിക്കുന്ന് ആദിവാസി കോളനിക്ക് സമീപമാണ് ഒലി വെള്ളച്ചാട്ടം.
മലകളാൽ ചുറ്റപ്പെട്ട പ്രദേശം. കുറത്തിമല, പൈങ്ങുടിയൻ കടുമ്പൻമല, പരുന്തൻമല, ഇപ്പുണ്ണിയൻമല എന്നിവയിലൂടെയുള്ള അരുവി വെള്ളരിമലച്ചോലയിൽനിന്ന് കൂറ്റൻ പാറക്കെട്ടുവഴി താഴേക്ക് പതിക്കും. 120 മീറ്റർ ഉയരത്തിലും 40 മീറ്റർ വീതിയിലുമാണ് വെള്ളച്ചാട്ടം. ജനുവരിമുതൽ ആഗസ്‌തുവരെയാണ് ഇവിടേക്ക് പോകാൻ അനുയോജ്യം.
ചാലിയാർ പുഴക്ക് കുറുകെ നിർമിച്ച ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്‌ജ് കൃഷിക്കാർക്ക് വെള്ളമെത്തിക്കാനുള്ളതാണ്. ഇവിടെ വിനോദസഞ്ചാരത്തിനും വലിയ സാധ്യതയുണ്ട്. റഗുലേറ്റർ കം ബ്രിഡ്ജ് വഴി ഒലി വെള്ളച്ചാട്ടത്തിലേക്ക് എത്താം. ബോട്ട് സർവീസ് ഏർപ്പെടുത്താം. ഉദ്യാനവും നിർമിക്കാം.
ഇരുപതുവർഷം മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ടൂറിസം വകുപ്പ് കൈകാര്യവുംചെയ്ത എ പി അനിൽ കുമാർ എംഎൽഎ ഈ സാധ്യതകൾ പ്രയോജനപ്പെടുത്തിയില്ല. വർഷങ്ങള്‍ പഞ്ചായത്ത് ഭരിച്ച യുഡിഎഫും നാടിന്റെ സൗന്ദര്യം കണ്ടില്ല. ഇപ്പോഴത്തെ എൽഡിഎഫ് ഭരണസമിതി ടൂറിസം വികസനം ഏറ്റെടുത്തു. രണ്ട് പദ്ധതികളുടെയും വിനോദസഞ്ചാര സാധ്യതാപഠനം ടൂറിസം വകുപ്പുമായി ചേർന്ന് നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി ശ്രീനിവാസൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..