മേലാറ്റൂർ
സമഗ്ര സംഭാവനക്കുള്ള 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം പ്രൊഫ. പാലക്കീഴ് നാരായണന് സമ്മാനിച്ചു. ശാരീരിക അവശതയാൽ വിശ്രമിക്കുന്ന അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ചടങ്ങ്. അക്കാദമി പ്രസിഡന്റ് വൈശാഖൻ 30,000 രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം കൈമാറി. നൂറുശതമാനം അർപ്പണബോധത്തോടെ ഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനുംവേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് പാലക്കീഴെന്ന് വൈശാഖൻ പറഞ്ഞു. കോവിഡ് കാരണമാണ് പുരസ്‌കാരദാനം വൈകിയത്. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ആലങ്കോട് ലീലാകൃഷ്ണൻ, പ്രൊഫ. എം എം നാരായണൻ, സാഹിത്യകാരൻ അശോകൻ ചരുവിൽ, പുരോഗമന കലാസാഹിത്യസംഘം മലപ്പുറം ജില്ലാ സെക്രട്ടറി വേണു പാലൂർ, ചെറുകാട് ട്രസ്റ്റ് ചെയർമാൻ വി ശശികുമാർ, പാലക്കീഴിന്റെ ഭാര്യ പി എം സാവിത്രി, പാലക്കീഴ് പരമേശ്വരൻ എന്നിവർ പങ്കെടുത്തു. ഗ്രന്ഥാലോകം പത്രാധിപർ, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് പാലക്കീഴ് നാരായണൻ. മേലാറ്റൂർ ചെമ്മാണിയോട് സ്വദേശി. വി ടി ഒരു ഇതിഹാസം, കാൾമാർക്സ്, മുത്തശ്ശിക്ക് അരനൂറ്റാണ്ട്, ചെറുകാട് ഓർമയും കാഴ്ചയും, ആനന്ദമഠം, ചെറുകാട് പ്രതിഭയും സമൂഹവും, മഹാഭാരത കഥകൾ എന്നിവ പ്രധാനകൃതികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..