മലപ്പുറം
കിടപ്പുരോഗികൾക്കും ദീർഘകാല രോഗികൾക്കും മികച്ച പരിചരണം ഉറപ്പാക്കാൻ ഹൃദ്യ പദ്ധതിയുമായി കുടുംബശ്രീ. പാലിയേറ്റീവ് കെയർ മേഖലയിൽ ജില്ലയിൽ 30,000 സ്ത്രീകളെ പരിശീലിപ്പിക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷനും മലപ്പുറം പാലിയേറ്റീവ് കെയറുമായി സംയോജിച്ചാണ് ‘ഹൃദ്യ’ പദ്ധതി ആരംഭിക്കുന്നത്. സിഡിഎസ് തലത്തിൽ സാന്ത്വന പരിചരണ മേഖലയിൽ വിദഗ്ധ പരിശീലനം നേടിയവരുടെ വളന്റിയർ ടീം രൂപീകരിക്കുക, ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും പരിചരണ രംഗത്ത് അറിവ് നൽകുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സാന്ത്വനം പരിചരണ രംഗത്തെ ഉദ്യോഗാർഥികളുടെ കുറവിനെ നികത്തുവാനും പദ്ധതി സഹായകരമാകും. ജില്ലാ മിഷൻ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സിഡിഎസുകളിലെയും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ആർപിമാർക്കാണ് പരിശീലനം നൽകുന്നത്. രണ്ടുവർഷത്തിനുള്ളിൽ പൂർത്തീകരിക്കാവുന്ന രൂപത്തിൽ പ്രാക്ടിക്കലായും തിയററ്റിക്കലായും നൽകുന്ന പരിശീലനമാണ് ഹൃദ്യ. പദ്ധതിയുടെ ആദ്യ ബാച്ച് പരിശീലനം 26, 27 തീയതികളിൽ നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാൻ ഡിപിസി അംഗീകാരം ലഭിച്ചിട്ടുണ്ട്.
പാലിയേറ്റീവ് കെയർ പ്രോഗ്രാമിൽ കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ
സർട്ടിഫിക്കറ്റ് കോഴ്സും ഒരുങ്ങുന്നു. 60 ദിവസമാണ് കോഴ്‌സ് കാലാവധി.
മികച്ച പരിചരണം നൽകി കെയർ ടേക്കർമാരായി പ്രവർത്തിക്കാൻ കഴിവും താൽപ്പര്യവുമുള്ള വനിതകളെയും ട്രാൻസ് കമ്യൂണിറ്റി അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് കുടുംബശ്രീ ജില്ലാ മിഷൻ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹെൽത്ത് കെയർ (ഇഇഒഇ) കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഗൃഹ കേന്ദ്രീകൃത പരിചരണം നൽകുന്ന കെയർ ഗിവർമാരായി പ്രവർത്തിക്കാൻ കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെടാവുന്നതാണ്. കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന കുടുംബശ്രീ/കുടുംബാംഗങ്ങൾ/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ അഞ്ചിന് മലപ്പുറം പ്ലാനിങ് ബോർഡ് മീറ്റിങ് ഹാളിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..