മംഗലപുരം
പോത്തൻകോട്ടും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അതിഥിത്തൊഴിലാളികൾക്കിടയിൽ മന്ത് രോഗം പടരുന്നതായി കണ്ടെത്തൽ. രണ്ടാഴ്ച മുൻപ് നടത്തിയ പരിശോധനയിൽ 18 പേർക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പതിമൂന്നുപേർ തുടർചികിത്സ തേടി. എന്നാൽ ബാക്കി അഞ്ചുപേർ മുങ്ങിയതായാണ് വിവരം. ഇവരെ ഫോണിൽ ബന്ധപ്പെടാൻശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
ഇവർ ക്യാമ്പുകളിൽ ഉണ്ടോ, നാട്ടിലേക്ക് തിരിച്ചുപോയോ എന്ന വിവരംപോലും ലഭ്യമല്ല.
പോത്തൻകോട് പഞ്ചായത്തിൽ കൂടുതൽ ക്യാമ്പുകളുണ്ട്. ആറ് ക്യാമ്പുകളിൽകൂടി ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി ആർ അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി സലിൽ എ സോണി, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു, പോത്തൻകോട് പൊലീസ് എന്നിവരും നേതൃത്വം നൽകി. ആറ് കേന്ദ്രങ്ങളിൽ 210 അതിഥിത്തൊഴിലാളികൾ താമസിക്കുന്നതായി കണ്ടെത്തി. വൃത്തിഹീനമായ താമസ സ്ഥലങ്ങളുടെ ഉടമസ്ഥർക്കും മാലിന്യം വലിച്ചെറിയുന്നതിനുൾപ്പെടെ ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തിയതായി ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..