തിരുവനന്തപുരം > കേരളത്തിൽനിന്നുള്ളവർക്ക് വിദേശ രാജ്യങ്ങളിലെ പാരാമെഡിക്കൽ മേഖലയിൽ തൊഴിൽ സ്വീകാര്യത വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ കോഴ്‌സുകൾ ആരംഭിക്കാൻ തീരുമാനം. ആദ്യഘട്ടമായി മൂന്ന് പുതിയ പാരാമെഡിക്കൽ കോഴ്‌സ് ആരംഭിക്കുന്നതിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. സർക്കാർ നിർദേശം ലഭിച്ചെന്നും ഇതിനുള്ള അംഗീകാരം ഉടൻ നൽകുമെന്നും ആരോഗ്യ സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ ദേശാഭിമാനിയോട് പറഞ്ഞു. അംഗീകാരം ലഭിച്ചാൽ ഈ വർഷംതന്നെ കോഴ്‌സ് തുടങ്ങുന്നതിനായി ബിഎസ്‌സി നഴ്‌സിങ്–- പാരാമെഡിക്കൽ പ്രവേശന വിജ്‌ഞാപനത്തിൽ പുതിയ കോഴ്‌സുകൾ കൂടി പ്രവേശന പ്രക്രിയ ചുമതലയുള്ള എൽബിഎസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
നാളിതുവരെ എക്‌സറേ ടെക്‌നീഷ്യൻ, റേഡിയോ തെറാപ്പി എന്നിവയ്‌ക്ക് ബിഎസ്‌സി റേഡിയോഗ്രഫി കോഴ്‌സായിരുന്നു കേരളത്തിലുണ്ടായിരുന്നത്. പല വിദേശ രാജ്യങ്ങളിലും ഇവ രണ്ടും വ്യത്യസ്‌ത സിലബസിൽ കൈകാര്യം ചെയ്യുന്നതിനാൽ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചുതന്നെ ഇവ രണ്ടു കോഴ്‌സാക്കും. ബാച്ചിലർ ഓഫ് മെഡിക്കൽ ഇമേജിങ് ടെക്‌നോളജി, ബാച്ചിലർ ഓഫ് റേഡിയോ തെറാപ്പി ടെക്‌നോളജി എന്നിങ്ങനെയാണ് പുതിയ കോഴ്‌സ് വിഭാവനം ചെയ്‌തിട്ടുള്ളത്. കൂടാതെ രാജ്യത്തിനകത്തും പുറത്തുമുള്ള സാധ്യതകൾ മുന്നിൽക്കണ്ട് ബാച്ചിലർ ഓഫ് ന്യൂറോ ടെക്‌നോളജി എന്ന കോഴ്‌സുകൂടി പാരാമെഡിക്കൽ മേഖലയിൽ ആരംഭിക്കാനും തീരുമാനിച്ചു.
കേരളത്തിൽ പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിക്കേണ്ടത് 30 വരെയാണെങ്കിലും ആരോഗ്യ സർവകലാശാലയുടെ അംഗീകാരം ലഭ്യമാകുന്ന മുറയ്‌ക്ക് തുടർ അലോട്ടുമെന്റുകളിൽ പുതിയ കോഴ്‌സുകൾക്കൂടി ഉൾപ്പെടുത്തുമെന്ന് എൽബിഎസ് ഡയറക്ടർ ഡോ. എം അബ്ദുൾ റഹ്‌മാൻ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..