04 December Monday

കൃഷിയിൽനിന്ന് ലാഭം നേടി മാതൃകയായി നെടുങ്കണ്ടം സഹകരണ ബാങ്ക്

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

നെടുങ്കണ്ടം സഹകരണ ബാങ്ക് മഞ്ഞപ്പെട്ടിയിൽ കൃഷിചെയ്യുന്ന ഏലത്തിന്റെ വിളവെടുപ്പ്

 ഇടുക്കി > കൃഷിയിൽനിന്ന് ലാഭം കൊയ്‍ത് മാതൃകയാകുകയാണ് നെടുങ്കണ്ടം സഹകരണ ബാങ്ക്. മൂന്നര ഏക്കറിലെ ഏലം കൃഷി ഒരുവർഷം പിന്നിടുമ്പോൾ 1,10,000രൂപയുടെ വാർഷിക വരുമാനം നേടി. 
   വളം, മരുന്നുകൾ, കീടനാശിനികൾ എന്നിവയ്‍ക്കായി അഗ്രോ സർവീസ് സെന്ററും തുടങ്ങിയിട്ടുണ്ട്. ലാഭം പ്രതീക്ഷിക്കാതെ സജ്ജമാക്കിയ കർഷക സേവന കേന്ദ്രവും മികവോടെ മുന്നോട്ടാണ്. ബാങ്ക് ജീവനക്കാര്‍ തന്നെയാണ് സംരംഭങ്ങള്‍ നോക്കിനടത്തുന്നത്. കാർഷിക മേഖലയുടെ ശാക്തീകരണത്തിനായി ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് സർവീസ് സെന്ററാണ് മഞ്ഞപ്പെട്ടിയിൽ സ്വന്തമായുള്ള 3.5ഏക്കറില്‍ അത്യുല്‍പ്പാദനശേഷിയുള്ള ഏലം കൃഷിചെയ്യുന്നത്. ചേർന്ന് കിടക്കുന്ന 15സെന്റില്‍ പോളിഹൗസും ഗ്രീൻ ഹൗസുമുണ്ട്. ഇവയിലൂടെ ജൈവ പച്ചക്കറി ഉൽപാദനവും നടക്കുന്നു. 

ബാങ്കിങ് ഇതര സംരംഭമായ മെഡിക്കൽ സ്റ്റോറിൽനിന്നും 1.5 മുതല്‍ രണ്ടുലക്ഷം രൂപവരെ വാർഷിക വരുമാനമുണ്ട്. നീതി സ്റ്റോറിൽനിന്ന് അഞ്ചുലക്ഷം രൂപ  ലാഭം നേടി. മണ്ണ് പരിശോധന ലാബ്, ആംബുലൻസ്, എടിഎം സിഡിഎം ശ്യംഖലകൾ, ബാങ്കിങ് മൊബൈൽ ആപ്പിക്കേഷൻ സേവനങ്ങളും ബാങ്ക് ഇടപാടുകാർക്കായി ഒരുക്കുന്നുണ്ട്. 1969ലാണ് നെടുങ്കണ്ടം സഹകരണ ബാങ്ക് നിലവിൽ വന്നത്. കുടിയേറ്റ ജനതയുടെ ഉന്നമനത്തിനും സാമ്പത്തിക ആവശ്യങ്ങൾക്കുള്ള ആശ്രയവുമായി ആരംഭിച്ച സ്ഥാപനം കഴിഞ്ഞ 54വർഷത്തെ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ പ്രമുഖ സഹകരണ ധനകാര്യസ്ഥാപനമായി മാറി. നിലവിൽ 11 ബ്രാഞ്ചുകളുണ്ട്. ഇപ്പോൾ 22,499 എ ക്ലാസ്‌ അംഗങ്ങളും 7591 അസോസിയേറ്റ് അംഗങ്ങളുമുണ്ട്. ബാങ്കിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 706 സ്വയം സഹായ സംഘങ്ങളും അവയുടെ പ്രവർത്തനവും മുതൽക്കൂട്ടാണെന്ന്‌ പ്രസിഡന്റ്‌ ടി എം ജോൺ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top