തിരുവനന്തപുരം > ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ മന്ദിര നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എത്തി. മെഡിക്കൽ കോളേജ് ആശുപത്രിയടക്കം പ്രദേശത്തെ വിവിധ ആതുരാലയങ്ങളിൽ ചികിത്സയ്ക്കെത്തുന്ന നിർധനർക്കും കൂട്ടിരിപ്പുകാർക്കുമായി സൗജന്യ താമസവും ഭക്ഷണവും നൽകുന്ന ഇ കെ നായനാർ ട്രസ്റ്റിന്റെ പ്രവർത്തനം പുതിയ മന്ദിരത്തോടെ കൂടുതൽ വിപുലപ്പെടുത്തും.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മാതൃകാ കേന്ദ്രമായി മാറിയ ഈ സ്ഥാപനത്തിന്റെ നിർമാണം പൂർത്തിയാക്കാൻ വലിയതോതിലുള്ള ജനപിന്തുണയാണ് ലഭിക്കുന്നത്. പുതിയ മന്ദിരം നവംബറിൽ പൂർത്തിയാക്കി ഉദ്‌ഘാടനം ചെയ്യാൻ കഴിയുമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. മന്ദിരനിർമാണത്തിനുള്ള ഫണ്ട് 20 മുതൽ 30 വരെ തീയതികളിൽ ബഹുജനങ്ങളിൽനിന്നും സ്വരൂപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പാർടി അംഗങ്ങളും ബന്ധുക്കളും ഉദാരമായ സംഭാവന നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. വഞ്ചിയൂർ ഏരിയ കമ്മിറ്റി ഇതിനകം ഫണ്ട് ശേഖരണം പൂർത്തിയാക്കി കഴിഞ്ഞുവെന്നും നിലവിലുള്ളതിനേക്കാൾ കൂടുതൽ വിപുലമായ പ്രവർത്തനം പുതിയ മന്ദിരത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ സാധ്യമാകുമെന്നും ആനാവൂർ അറിയിച്ചു.
ട്രസ്റ്റ് ചെയർമാൻ എം വിജയകുമാർ, ട്രസ്റ്റ് അംഗം സി അജയകുമാർ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിൽ, ട്രസ്റ്റ് സെക്രട്ടറി ഡോ. ആർ അശോകൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വിനീത് എന്നിവരും ജില്ലാ സെക്രട്ടറിക്കൊപ്പം പുതിയ മന്ദിരത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താനെത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..