26 April Friday

മന്ത്രി ഇടപെട്ടു; ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

തിരുവനന്തപുരം > പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ  ഇടപെടലിനെ തുടർന്ന് 66-ാ മത് ദേശീയ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾക്കും ഒഫീഷ്യൽസിനും റെയിൽവേ പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു. ജൂൺ 6 മുതൽ 12 വരെ ഡൽഹി, ഭോപ്പാൽ, ഗോളിയോർ എന്നിവിടങ്ങളിൽ വച്ച് നടത്തുന്ന ദേശീയ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക ബോഗികൾ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര റെയിൽവേ മന്ത്രിക്ക്  കത്തെഴുതിയിരുന്നു. ഇതിനെ തുടർന്ന്  പ്രത്യേക ബോഗികൾ അനുവദിക്കാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു.

മെയ് 31ന്  ഉച്ചയ്‌ക്ക് കേരള എക്‌സ്പ്രസിൽ  തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആദ്യ സംഘം പുറപ്പെടും. 71 വിദ്യാർഥികൾ അടക്കം 84 പേരാണ് ആദ്യ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരെ യാത്രയാക്കാൻ മന്ത്രിയും ഉദ്യോഗസ്ഥരും റെയിൽവേ സ്റ്റേഷനിൽ എത്തും. ജൂൺ 1നും 2നും കേരള എക്‌സ്‌പ്രസ്സിൽ 80 അംഗ സംഘങ്ങൾ യാത്ര തിരിക്കും. ജൂൺ രണ്ടിന് വൈകിട്ട് കൊച്ചിയിൽ നിന്ന് ഹിമസാഗർ എക്സ്പ്രസിൽ 190 പേരും പുറപ്പെടും.

അത്‌ലറ്റിക്‌സ്, സ്വിമ്മിംഗ് ഉൾപ്പെടെ 21 ഇനങ്ങളിൽ സീനിയർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ദേശീയ സ്‌കൂൾ ഗെയിംസ് 2022- 23 അക്കാദമിക് വർഷത്തെ മത്സരമാണ് ഇപ്പോൾ നടത്തുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ദേശീയ സ്‌കൂൾ മത്സരങ്ങൾ പുനരാരംഭിക്കുന്നത്.

66-ാമത് സ്‌കൂൾ ഗെയിംസിൽ 21 ഇനങ്ങളിലായി കേരളത്തെ പ്രതിനിധീകരിച്ച് 255 ആൺകുട്ടികളും 244 പെൺകുട്ടികളും അടക്കം 499 മത്സരാർത്ഥികളും 88 ഒഫീഷ്യൽസും ഉൾപ്പടെ 587 പേർ പങ്കെടുക്കുന്നുണ്ട്. സ്വിമ്മിംഗ് ഉൾപ്പടെ 13 ഗെയിമുകൾ ഡൽഹിയിലും അത്‌ലറ്റിക്സ് അടക്കം 6 മത്സരങ്ങൾ ഭോപ്പാലിലും ഷട്ടിൽ ബാഡ്‌മിൻറൺ, ഹോക്കി എന്നീ മത്സരങ്ങൾ ഗ്വാളിയോറിലുമാണ് നടക്കുന്നത്.

ഡൽഹിയിൽ നടക്കുന്ന 13 ഗെയിംസ് മത്സരങ്ങൾ 2023 ജൂൺ 6 മുതൽ 12 വരെയാണ്. ഛത്രസാൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ഈ ടീമുകളുടെ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി ടീമുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യേണ്ടത് ജൂൺ 5-ാം തീയതിയിലുമാണ്. ഡൽഹിയിലെ മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും മാർച്ച് പാസ്റ്റും 5-ാം തീയതി വൈകുന്നേരം 6ന് നടക്കും.

ഇവിടെ നടക്കുന്ന ടെന്നിസ്, റസ്‌ലിംഗ്, കബഡി, ചെസ്സ്, തായ്ക്കോണ്ടോ, ഹാൻഡ് ബോൾ, വെയ്റ്റ് ലിഫ്റ്റിംഗ്, അക്വാറ്റിക്‌സ്, ജിംനാസ്റ്റിക്‌സ്, ഷൂട്ടിങ്, യോഗ, ബാസ്‌ക്കറ്റ്ബാൾ, ഖോ-ഖോ എന്നീ മത്സരങ്ങളിൽ  ആകെ 137 ആൺകുട്ടികളും 133 പെൺകുട്ടികളും അടക്കം 270 കുട്ടികളും 51 ഒഫീഷ്യൽസും പങ്കെടുക്കും.

ഭോപാലിൽ  രണ്ട് ഗ്രൂപ്പായാണ് മത്സരങ്ങൾ നടക്കുന്നത്. ആദ്യ ഗ്രൂപ്പ് മത്സരം ജൂൺ6 മുതൽ 9 വരെ നടക്കും. ഇതിൽ അത്‌ലറ്റിക്‌സ്, ബോക്‌സിംഗ് മത്സരങ്ങളാണ് ഉള്ളത്. 71 കുട്ടികളും 16 ഒഫീഷ്യൽസും പങ്കെടുക്കും. രണ്ട് ടീമുകളും ഭോപാലിൽ  റിപ്പോർട്ട് ചെയ്യേണ്ടത് 5-ാം തീയതിയാണ്.  ഉദ്ഘാടനം ജൂൺ 6 രാവിലെ 8ന്.

 ഭോപാലിലെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരങ്ങൾ ഫുട്ബോൾ, ജൂഡോ, വോളിബോൾ, ടേബിൾ ടെന്നീസ് എന്നീ മത്സരങ്ങളാണ്. ഇതിൽ 89 കുട്ടികളും 14 ഒഫീഷ്യൽസും പങ്കെടുക്കും. ജൂൺ 8 മുതൽ 13 വരെയാണ് ഈ മത്സരങ്ങൾ.  ഈ മത്സരങ്ങളുടെ ഓൺലൈൻ എൻട്രി പൂർത്തിയാക്കേണ്ടത് ജൂൺ 2നാണ്. ടീമുകൾ റിപ്പോർട്ട് ചെയ്യേണ്ടത് ജൂൺ 7നും ഔദ്യോഗിക ഉദ്ഘാടനം 8ന് രാവിലെ 8 മണിക്കുമാണ്.

ഗ്വാളിയോറിൽ  നടക്കുന്ന മത്സരങ്ങളായ ഹോക്കി, ഷട്ടിൽ, ബാഡ്മിൻറൺ എന്നിവ ജൂൺ 8 മുതൽ 12 വരെയാണ്. ഓൺലൈൻ എൻട്രി ജൂൺ 2ന് പൂർത്തിയായിരിക്കണം. ടീമുകൾ റിപ്പോർട്ട് ചെയ്യേണ്ടത് ജൂൺ 7 ന് ആണ്.  ഉത്ഘാടനം 8-ാം തീയതി രാവിലെ 8 മണിക്ക്.  ഇവിടെ 23 പെൺകുട്ടികളും 23 ആൺകുട്ടികളും അടക്കം 46 കുട്ടികളും 7 ഒഫിഷ്യൽസും പങ്കെടുക്കും.

കേരള ടീമിലേക്ക് സെലക്ഷൻ കിട്ടിയ എല്ലാ കുട്ടികളുടേയും ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായി വരികയാണ്. കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, കൊല്ലം, തിരുവവന്തപുരം എന്നിവിടങ്ങളിലായി 5 ദിവസത്തെ കോച്ചിംഗ് ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top