25 April Thursday

ഓലപ്പാമ്പിനെക്കണ്ട്‌ ഭയപ്പെടില്ല: എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻUpdated: Sunday Dec 4, 2022

തിരുവനന്തപുരം> കേരളത്തിൽ വികസന പ്രവർത്തനങ്ങളെ ഓലപ്പാമ്പ്‌ കാണിച്ച്‌ ഭീഷണിപ്പെടുത്തിയാൽ അതിന്‌ വഴങ്ങാനാകില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരള റേഷൻ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആത്യന്തികമായി ജനങ്ങളെയാണ്‌ സർക്കാർ അഭിമുഖീകരിക്കുന്നത്‌. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളുമായി എൽഡിഎഫ്‌ സർക്കാർ മുന്നോട്ട്‌ പോകും. വിഴിഞ്ഞം തുറമുഖം അനുവദിക്കില്ല എന്നാണ്‌ രൂപതയിലെ ഒരു വിഭാഗം പറയുന്നത്‌. അബ്ദുറഹ്മാൻ എന്ന പേര്‌ കേൾക്കുമ്പോൾ വർഗീയ വാദിയെന്ന്‌ പറയുന്ന വൈദികനും രൂപതയുടെ ഭാഗമാണ്‌. പൊലീസ്‌ സ്റ്റേഷൻ കത്തിക്കുമെന്ന്‌ പറയുന്നത്‌ തീവ്രവാദ നിലപാടാണ്‌. വിഴിഞ്ഞത്ത്‌ പൊലീസ്‌ സംയമനം പാലിച്ചതിനാലാണ്‌ വെടിവെപ്പിലേക്ക്‌ പോകാതിരുന്നത്‌. കലാപകാരികൾ ആഗ്രഹിച്ചത്‌ അതായിരുന്നു. പൊലീസ്‌ സ്റ്റേഷൻ അക്രമിക്കുമെന്ന നിലപാട്‌ വർഗീയതയെ സഹായിക്കുന്നതാണ്‌. അതിനെ അംഗീകരിക്കാനാവില്ല. എന്നാൽ, സമരത്തെ ചോരയിൽ മുക്കിക്കൊല്ലുകയെന്ന നിലപാട്‌ എൽഡിഎഫിനില്ല.

കേരളത്തിൽ ഒരു വികസന പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന നിലപാടാണ്‌ ബിജെപിക്കും കോൺഗ്രസിനും ഒരു വിഭാഗം മാധ്യമങ്ങൾക്കും. അടുത്ത തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്‌ വിജയമുണ്ടാകുമോ എന്നതാണ്‌ ഇവരെ ഭയപ്പെടുത്തുന്നത്‌. കേന്ദ്രവിഹിതം കുറയ്‌ക്കുകയും കടമെടുപ്പിനുള്ള അവസരം പോലും ഇല്ലാതാക്കുകയും ചെയ്യുന്നു. പൊതുവിതരണ സംവിധാനവും പൊതുമേഖലയൂം വേണ്ടതില്ല എന്ന നിലപാടാണ്‌ ബിജെപിക്കും കോൺഗ്രസിനും. എന്നാൽ, ഇതിന്‌ ബദലായ നിലപാട്‌   ഇടതുപക്ഷം സ്വീകരിച്ചതിനാലാണ്‌ കേരളത്തിൽ പൊതുമേഖലയും പൊതുവിതരണവും നിലനിൽക്കുന്നത്‌. പ്രളയസമയത്ത്‌ വിതരണം ചെയ്‌ത അരിയുടെ വില പോലും തിരികെ വാങ്ങിക്കുന്ന നിലപാടാണ്‌ കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top