26 April Friday

കേന്ദ്രം എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ എടുക്കുന്ന സമീപനത്തെ വാനോളം പുകഴ്ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു: എം വി ഗോവിന്ദന്‍

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

തിരുവനന്തപുരം> കേന്ദ്ര ഏജന്‍സികള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയും നേതാക്കള്‍ക്കെതിരേയും എടുക്കുന്ന സമീപനങ്ങളെ വാനോളം പുകഴ്ത്താനാണ് കോണ്‍ഗ്രസ് തയ്യാറായിട്ടുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദന്‍.പ്രതിപക്ഷ രാഷ്ട്രീയത്തിനെതിരായ അസഹിഷ്ണുതയാണ് ബിജെപി സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള ഭരണഘടനാ സ്ഥാപനങ്ങളും എപ്പോഴും എടുത്തുകൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

 കേന്ദ്ര ഏജന്‍സികള്‍ കോണ്‍ഗ്രസിനെതിരായി നടത്തുന്ന കടന്നാക്രമണത്തെ മാത്രമെ ചെറുക്കേണ്ടതുള്ളു എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.  കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ഒന്നാമത്തെ ശത്രുവായി കണ്ടാണ് കോണ്‍ഗ്രസ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യാന്‍ തയ്യാറായപ്പോഴും കോണ്‍ഗ്രസ് അതിനെ എതിര്‍ത്തില്ല. ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ അറസ്റ്റില്‍ കോണ്‍ഗ്രസിന് പ്രശ്‌നമില്ല. ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത്.

ജനാധിപത്യവിരുദ്ധമായ രീതിയിലാണ് കേരള നിയമസഭയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. എന്നാല്‍ അതിനനൂകൂലമായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. കമ്യൂണിസ്റ്റ് വിരുദ്ധത പ്രകടിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്- എം വി ഗോവിന്ദന്‍ പറഞ്ഞു . ജനകീയ പ്രതിരോധ ജാഥയിലൂടെ കേരളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ ജനകീയ മുന്നേറ്റം നടത്താന്‍ സാധിച്ചു.130 കേന്ദ്രത്തിലും ജാഥ വിജയമായിരുന്നു. സിപിഐ എം  ചര്‍ച്ച ചെയ്യുന്നതിന് മുന്നെ മാധ്യമങ്ങള്‍ ചര്‍ച്ച നടത്തിയതിന് നന്ദി. ജാഥ വമ്പിച്ച വിജയമെന്ന് തന്നെ പാര്‍ട്ടി പരിശോധിച്ച് വിലയിരുത്തി.

 വൈക്കം സത്യാഗ്രഹത്തിന്റെ 100-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട്  വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ നടത്തുന്നത്. തമിഴ്‌നാട്ടില്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടിയാണ് നടക്കുക.

മെയ് 2 മുതല്‍ 14 വരെ ശുചീകരണ യജ്ഞം നടത്തുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വീടുവീടാന്തരം കയറി ഫലപ്രദമായ ഇടപെടലുണ്ടാകും. നിശ്ചിത കേന്ദ്രത്തില്‍ ജനകീയസംരംഭം പോലെ ശുചിത്വ പ്രര്‍ത്തനത്തിന് വേണ്ടിയുള്ള പ്രായോഗിക പ്രവര്‍ത്തനം എന്നിവ നടത്തും.

 മാര്‍ച്ച് 31 ഓടെ 40,000 കോടിയുടെ കുറവാണ് കേരളത്തിനുള്ളതെന്ന് കണക്കടക്കം പറഞ്ഞ് ജാഥയിലൂടെ ജനങ്ങളോട് വിശദീകരിക്കാനായി. ജനത്തിനത് ബോധ്യമായി. ട്രഷറി ഒരു കുഴപ്പവുമില്ലാതെ കടന്നുപോകാന്‍ പോകുകയാണ്. പല മാധ്യമങ്ങളും ഇത് പൂട്ടുമെന്നാണ് വിചാരിച്ചത്. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. എന്നാല്‍ മികച്ച മാനേജ്‌മെന്റ് സംവിധാനത്തിലൂടെ ധനകാര്യം കൈകാര്യം ചെയ്യാന്‍ സാധിച്ചത് കൊണ്ട് ഇത്രയും കുറവുണ്ടായിട്ടും പിടിച്ചുനില്‍ക്കാന്‍ സാധിച്ചതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top