20 April Saturday
മുനവറലിയും ഫിറോസും തുടർന്നേക്കും

അടി തുടരുന്നു: യൂത്ത്‌ ലീഗ്‌ ഭാരവാഹി നിർണയത്തിൽ തർക്കം; തെരഞ്ഞെടുപ്പ്‌ നാളെ

സ്വന്തം ലേഖകൻUpdated: Friday Oct 22, 2021

കോഴിക്കോട്‌ > മുസ്ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്‌ ശനിയാഴ്‌ച നടക്കും. നിലവിലുള്ള പ്രസിഡന്റ്‌ മുനവറലി തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും തുടരാനാണ്‌ സാധ്യത. പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിൽ നേതൃതലത്തിലുള്ള  തർക്കമാണ്‌  ഇവർക്ക്‌ വീണ്ടും അവസരമൊരുക്കുന്നത്‌. പ്രായപരിധി കഴിഞ്ഞ മുനവറലിയെ മാറ്റിയാൽ പകരക്കാരനെ  കണ്ടെത്തുന്നതിലാണ്‌ ഭിന്നത.

ജില്ലാ ഭാരവാഹികളടക്കം നിരവധിപേരെ പ്രായത്തിന്റെ മാനദണ്ഡം പറഞ്ഞ്‌ ഒഴിവാക്കി. ഈ സാഹചര്യത്തിൽ മുനവറലിക്ക്‌ രണ്ടാംതവണ നൽകുന്നതിലും പ്രതിഷേധമുണ്ട്‌. ഫിറോസ്‌ പ്രസിഡന്റും ടി പി അഷ്‌റഫലി ജനറൽ സെക്രട്ടറിയും എന്ന പാനലാണ്‌ ഫിറോസ്‌ വിഭാഗം മുന്നോട്ടുവെയ്‌ക്കുന്നത്‌. ഇതിന്‌ നിലവിലുള്ള ഭാരവാഹികളുടെ പൂർണ പിന്തുണയില്ല. മലപ്പുറം നഗരസഭാ ചെയർമാൻ ബഷീർ കാടേരി, പി ഇസ്‌മയിൽ എന്നിവരുടെ പേരാണ്‌ എതിർപക്ഷം അവതരിപ്പിക്കുന്നത്‌.  മുസ്ലിംലീഗിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ യൂത്ത്‌ലീഗിൽ തർക്കം ഒഴിവാക്കുന്നതിന്‌ സമവായസമിതിക്കാണ്‌ സാധ്യത.

ഹരിത പുറത്ത്‌ തന്നെ

യൂത്ത്‌ലീഗിൽ 20 ശതമാനം വനിതാ ഭാരവാഹികൾ എന്ന നിബന്ധനയും ഇക്കുറി നടപ്പിലാകില്ലെന്നാണ്‌ സൂചന.  വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയാൽ ഹരിത മുൻ ഭാരവാഹികളെ പരിഗണിക്കേണ്ടിവരും. പാർടി നടപടിയെടുത്ത എംഎസ്‌എഫ്‌ മുൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ഫാത്തിമ തെഹ്ലിയ, ഹരിത സംസ്ഥാന ഭാരവാഹികളായിരുന്ന നജ്‌മ തബ്‌ഷീറ, മുഫീദ്‌ തെസ്‌നി എന്നിവരെ പരിഗണിക്കണമെന്ന്‌ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്‌. അതേസമയം  ഇവരെ ഭാരവാഹിയാക്കുന്നതിനെ സാദിഖലി ശിഹാബ്‌ തങ്ങളടക്കം അംഗീകരിക്കുന്നില്ല.

ശനിയാഴ്‌ച രാവിലെ 10ന്‌ കോഴിക്കോട്ടെ യൂത്ത് ലീഗ്‌ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ്‌ തെരഞ്ഞെടുപ്പ്‌. ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാമാണ്‌ വരണാധികാരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top