20 April Saturday

വഖഫ്‌ സ്വത്ത്‌ തട്ടിയെടുത്ത്‌ ലീഗ്‌ നേതാക്കളുടെ ട്രസ്റ്റ്‌; ട്രിബ്യൂണൽ വിധിയും അവഗണിച്ചു

സ്വന്തം ലേഖകൻUpdated: Wednesday Dec 1, 2021

കോഴിക്കോട്‌ > ട്രിബ്യൂണൽ ഉത്തരവ്‌ വന്നിട്ടും  മുസ്ലീംലീഗ്‌ നേതാവിന്റെ  ബന്ധു ചെയർമാനായ ട്രസ്റ്റ്‌ തട്ടിയെടുത്ത വഖഫ്‌ സ്വത്ത്‌ തിരിച്ചുനൽകിയില്ല. കുറ്റിക്കാട്ടൂർ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റിയുടെ കീഴിലുണ്ടായിരുന്ന സ്വത്താണ്‌ സ്വകാര്യ ട്രസ്റ്റ്‌ ചുളുവിലയ്‌ക്ക്‌ വാങ്ങി കൈവശം വെച്ചത്‌. യത്തീംഖാനയും സ്‌കൂളും വനിതാ അറബിക്‌ കോളേജുമടക്കം കോടികൾ വിലമതിക്കുന്നതാണ്‌ സ്വത്ത്‌. വഖഫ്‌ ബോർഡിന്റെ പേരിൽ സർക്കാരിനെതിരെ കലാപത്തിന്‌ മുസ്ലീംലീഗ്‌ കോപ്പുകൂട്ടുന്നതിനിടെയാണ്‌ തട്ടിപ്പുവിവരങ്ങൾ പുറത്തുവരുന്നത്‌.

1987ലാണ്‌ മഹല്ല്‌ ജമാഅത്ത്‌  കമ്മിറ്റി 73,000 രൂപയ്‌ക്ക്‌ 2.10 ഏക്കർ ഭൂമി വാങ്ങിയത്‌. ഇവിടെ യത്തീംഖാനയടക്കമുള്ള സ്ഥാപനങ്ങൾ ആരംഭിച്ചു. പിന്നീട്‌ അതീവരഹസ്യമായാണ്‌  ലീഗ്‌ നേതാവിന്റെ ഭാര്യാസഹോദരനെ ചെയർമാനാക്കി യത്തീംഖാന കമ്മിറ്റിയുണ്ടാക്കിയത്‌. മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി ഭാരവാഹികളും വഖഫ്‌ ബോർഡ്‌ അംഗമായിരുന്ന  ലീഗ്‌ ഉന്നതനുമെല്ലാം ചേർന്ന്‌ 1999ൽ സ്വത്തുക്കൾ യത്തീംഖാന കമ്മിറ്റിക്ക്‌ കൈമാറി. 73,000 രൂപയ്‌ക്ക്‌ വാങ്ങിയ ഭൂമി 50,00 രൂപയ്‌ക്കാണ്‌ ഇവർ സ്വന്തമാക്കിയത്‌. വഖഫ്‌ സ്വത്ത്‌ കൈമാറ്റം ചെയ്യുമ്പോൾ അതേ മൂല്യമുള്ള സ്വത്ത്‌ പകരം നൽകണമെന്നായിരുന്നു 2013 വരെയുള്ള നിയമം. നിലവിൽ ഒരു കാരണവശാലും വഖഫ്‌ സ്വത്ത്‌ കൈമാറ്റം ചെയ്യാനാകില്ല. ഇതൊന്നും പാലിക്കാതൊയിരുന്നു സ്വത്ത്‌ കൈമാറ്റം. 2005ൽ പുതിയ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി നിലവിൽ വന്നിട്ടും യത്തീംഖാനയടക്കമുള്ള ഭൂമിയുടെ രേഖകൾ തിരിച്ചു നൽകാതിരുന്നതോടെയാണ്‌ തട്ടിപ്പ്‌ പുറത്തായത്‌.

ഭൂമി നൽകണമെന്നാവശ്യപ്പെട്ട്‌ മഹല്ല്‌ കമ്മിറ്റി വഖഫ്‌ ബോർഡിനെ സമീപിച്ചു. യുഡിഎഫ്‌ നേതൃത്വത്തിലുള്ള വഖഫ്‌ ബോർഡ്‌ പരാതി പത്തുവർഷത്തോളം നീട്ടിക്കൊണ്ടുപോയി. തുടർന്ന്‌ ട്രസ്റ്റിന്‌ അനുകൂലമായി ഉത്തരവിറക്കി. 2015ലാണ്‌ ട്രസ്റ്റിന്‌ അനുകൂലമായി വഖഫ്‌ ബോർഡ്‌ വിധി പറഞ്ഞത്‌. ഇതിനെതിരെ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി വഖഫ്‌ ട്രിബ്യൂണലിനെ സമീപിച്ചു. തീർത്തും നിയമവിരുദ്ധമാണ്‌ നടപടികളെന്നും സ്വകാര്യ ട്രസ്റ്റായി യത്തീംഖാന കമ്മിറ്റി രൂപീകരിച്ചത്‌ നിയമവിധേയമല്ലെന്നും ട്രിബ്യൂണൽ കണ്ടെത്തി. വഖഫ്‌ സ്വത്ത്‌ കൈമാറിയതിനെ അനുകൂലിച്ചുള്ള ബോർഡ്‌ ഉത്തരവ്‌ തെറ്റാണെന്നും കണ്ടെത്തി. എത്രയും വേഗം സ്വത്ത്‌ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റിക്ക്‌ കൈമാറണമെന്നും   വിധിച്ചു. ഇതിനെതിരെ  ട്രസ്റ്റ്‌ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായിട്ടില്ല.

വഖഫ്‌ സ്വത്തുക്കൾ തിരികെ ലഭിക്കുംവരെ നിയമ പോരാട്ടം നടത്താനാണ്‌ തീരുമാനമെന്നും അനുകൂല വിധി ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ അഹമ്മദ്‌ കുറ്റിക്കാട്ടൂർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top