വടക്കഞ്ചേരി > മംഗലംഡാമിന് സമീപം തളർന്നുകിടക്കുന്ന അമ്മയെ മകൻ കൊലപ്പെടുത്തി. രണ്ടാംപുഴ അട്ടവാടി മേരി(68)യാണ് മരിച്ചത്. മകൻ ഷൈജു (38)വിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. പക്ഷാഘാതത്തെ തുടർന്ന് ശരീരം തളർന്ന മേരിയെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആശുപത്രിയിലായിരുന്ന മേരിയെ തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലെത്തിച്ചത്. തല ചുമരിലിടിച്ചും മർദിച്ചുമാണ് മേരിയെ കൊലപ്പെടുത്തിയത്. തലയ്‌ക്കും നെഞ്ചിനുമേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വീട്ടിൽ ഇവർ ഇരുവരുംമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷൈജുവിന്റെ ഭാര്യ ആറുമാസം മുമ്പ് പിണങ്ങിപ്പോയി.
ചൊവ്വാഴ്‌ച രാവിലെ അമ്മ കട്ടിലിൽനിന്ന് വീണ് പരിക്കേറ്റെന്നുപറഞ്ഞ് ഷൈജു ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ഷൈജുവിനെ ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു. ആലത്തൂർ ഡിവൈഎസ്‌പി ആർ അശോകൻ, ചിറ്റൂർ ഡിവൈഎസ് പി സി സുന്ദരൻ, വടക്കഞ്ചേരി സിഐ എ ആദംഖാൻ, നെന്മാറ സിഐ എം മഹേന്ദ്രസിംഹൻ, മംഗലംഡാം എസ് ഐ ജമേഷ് എന്നിവരും വിരലടയാള വിദഗ്‌ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. മേരിയുടെ സഹോദരങ്ങൾ: ജോണി, ജോൺസൺ, അന്നക്കുട്ടി, ഏലിയാമ്മ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..