തിരൂർ > മൂന്നുവയസുകാരനായ ബംഗാളി ബാലനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനെ അറസ്റ്റുചെയ്‌തു. പശ്ചിമ ബംഗാൾ ഹൂഗ്ലി റിഷ്റാ സ്വദേശി സെറംപൂർ ആർകെ റോഡിൽ എസ് കെ ജർമാന്റെ മകൻ എസ് കെ അർമാ (26)നെയാണ് തിരൂർ പൊലീസ് അറസ്റ്റുചെയ്‌തത്.
മർദനത്തിൽ ആന്തരികാവയങ്ങൾക്ക് മാരക പരിക്കേറ്റതാണ് മരണകാരണമെന്ന് കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊലീസ് സർജന്റെ മൊഴിയെ തുടർന്നാണ് അറസ്റ്റ്. പ്രതിയെ ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്‌ച വൈകിട്ടാണ് അവശനായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷൈക്ക് സിറാജ് എന്ന മൂന്നുവയസുകാരൻ മരിച്ചത്. കുട്ടി മരിച്ചതറിഞ്ഞ് മുങ്ങിയ അർമാനെ വെള്ളിയാഴ്ച രാവിലെ ഒറ്റപ്പാലത്തുനിന്നാണ് അറസ്റ്റ് ചെയ്‌തത്.
ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് തിരൂരിൽ ഇവർ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്‌സ് സന്ദർശിച്ചു. കുട്ടിയെ പൊള്ളലേൽപ്പിച്ചതെന്ന് സംശയിക്കുന്ന ഇരുമ്പ് ദണ്ഡ് കണ്ടെടുത്തു. അന്വേഷണം വേഗത്തിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..