തിരുവനന്തപുരം > വിഴിഞ്ഞത്ത് വയോധികയുടെ കൊലപാതകം അന്വേഷിക്കുന്നതിനിടെ മറ്റൊരു കൊലപാതക കേസിന്റെ ചുരുളഴിച്ച് പൊലീസ്. കോവളത്തെ വിദ്യാർഥിനിയുടെ മരണവും കൊലപാതകമെന്ന് കണ്ടെത്തി. വിഴിഞ്ഞത്ത് എഴുപത്തിയൊന്നുകാരിയായ ശാന്തകുമാരിയെ വധിച്ച റഫീഖ ബീവിയും മകൻ ഷഫീഖുമാണ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചു.
2020 ഡിസംബറിലായിരുന്നു കോവളം കൊലപാതകം. പതിനാലുകാരിയെയാണ് റഫീഖയും മകനും ചേർന്ന് കൊലപ്പെടുത്തിയത്. ഷഫീഖുമായുള്ള സൗഹൃദം പുറത്തുവരാതിരിക്കാനായിരുന്നു കൊലപാതകം. ശാന്തകുമാരിയെ വധിച്ച അതേ ചുറ്റിക ഉപയോഗിച്ച് തന്നെയാണ് വിദ്യാർഥിനിയെ തലക്കടിച്ച് കൊലപ്പെടുത്തിയത്. വിദ്യാർഥിനിയുടെ വീടിനടുത്ത് റഫീഖയും കുടുംബവും വാടകക്ക് താമസിച്ചിരുന്നു. പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെടും. തുടർന്ന് ഇരു കേസുകളും വിശദമായി അന്വേഷിക്കും.
വെള്ളിയാഴ്‌ച രാത്രിയാണ് റഫീഖയും മകൻ ഷെഫീഖും അൽഅമീനും ചേർന്ന് വിഴിഞ്ഞം മുല്ലൂരിലെ വാടകവീട്ടിൽവച്ച് ശാന്തകുമാരിയെ കൊലപ്പെടുത്തി സ്വർണം കവർന്നത്. കോഴിക്കോട്ടേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മണിക്കൂറുകൾക്കുള്ളിൽ മൂന്നുപേരെയും പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിലാണ് കോവളത്തെ വിദ്യാർഥിനിയുടെ മരണം കൊലപാതകമെന്ന വിവരം ലഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..