തിരുവനന്തപുരം > മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകള്‍ പകല്‍ സമയത്തു മാത്രമേ തുറക്കാവൂ എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്‍പ് കൃത്യമായ മുന്നറിയിപ്പ് നല്‍കണം. രാത്രികാലങ്ങളില്‍ അറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നത് അപകടസാധ്യതയുണ്ടാക്കുമെന്നും ജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിലെ പത്തു ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ കത്ത്.
വെള്ളം തുറന്നുവിടേണ്ടത് കൃത്യമായ പ്ലാനിങ്ങോടെയാകണം. വൃഷ്ടിപ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് വെള്ളം തുറന്നുവിട്ടത്. ഒരു തരത്തിലുള്ള മുന്നറിയിപ്പും അവിടെ നല്‍കിയിരുന്നില്ല. ജനങ്ങളിലുണ്ടായിരിക്കുന്ന ആശങ്ക പരിഹരിക്കുംവിധമുള്ള ഇടപെടല്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിക്കണം. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ, തമിഴ്‌നാട് വെള്ളം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണന. കാലാവസ്ഥാ വ്യതിയാനംമൂലം സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിന്, അയല്‍ സംസ്ഥാനങ്ങളെന്ന നിലയില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..