കുമളി> മുല്ലപ്പെരിയാര്‍ അണക്കെട്ട് വെള്ളി രാവിലെ ഏഴിന് തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ടെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. തേക്കടി പെരിയാര്‍ ഹൗസില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലനിരപ്പ് 138 അടിയായി 31 വരെ നിലനിര്‍ത്തുന്നതിനാണ് ജലം തുറന്നുവിടുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംഭരണശേഷി 12.758 ടിഎംസിയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയില്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ ജലം തുറന്നുവിട്ടാല്‍ ഇടുക്കി അണക്കെട്ടില്‍ നാലിലൊന്ന് അടി മാത്രമേ ജലനിരപ്പ് ഉയരുകയുള്ളൂ. മുല്ലപ്പെരിയാറില്‍നിന്ന് തുറന്നുവിടുന്ന ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കിക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടടി വെള്ളം ഉയര്‍ന്നാല്‍ ബാധിക്കുന്ന 350 കുടുംബങ്ങളിലെ 1079 പേരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഇടുക്കി അണക്കെട്ട് തുറന്നപ്പോള്‍ കൈക്കൊണ്ട മുന്നൊരുക്കങ്ങളെല്ലാം മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..