കൊച്ചി
നാലാംക്ലാസുകാരൻ മിലൻ സോളമന്റെ ആദ്യകുർബാന ആഘോഷം കഴിഞ്ഞതേയുള്ളൂ, പാലാരിവട്ടം കുരത്തീറ റോഡിൽ പനച്ചിക്കൽ വീട്ടിൽ. അപ്പോഴാണ് കുറച്ചാളുകൾ ഗേറ്റ് തുറന്ന് വന്നത്. പരിചയക്കാരെ വീട്ടിലേക്ക് ക്ഷണിക്കുമ്പോഴാണ് കൂട്ടത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിനെ കണ്ടത്. അപ്രതീക്ഷിതമായി മന്ത്രിയെക്കണ്ട അമ്പരപ്പിലായി മിലനും കുടുംബവും. സെബാസ്റ്റ്യനും ജെസിക്കും സോജനുമെല്ലാം അതേ കൗതുകമായിരുന്നു. മിലൻ മന്ത്രിക്കുനേരെ സ്നേഹപൂർവം കൈകൂപ്പി.
തൃക്കാക്കരയുടെ വികസനത്തിനായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് വോട്ടുറപ്പിച്ച് മന്ത്രി തൊട്ടടുത്ത വീട്ടിലേക്ക് പോയി. ചടയംമുറിയിൽ ജുബിൻ പിയൂസിന്റെയും ജെസ്ലിന്റെയും വിവാഹ ഫോട്ടോ ഷൂട്ട് നടക്കുകയായിരുന്നു. അവിടെയും മന്ത്രി രാഷ്ട്രീയം പറഞ്ഞ് വോട്ടുറപ്പാക്കി. റോഡുകളുടെ ശോച്യാവസ്ഥ, വെള്ളക്കെട്ട്, പാർക്കിങ് സൗകര്യമില്ലായ്മ, കുടിവെള്ളക്ഷാമം എന്നിവയാണ് ജനങ്ങൾ വീട്ടിലേക്കെത്തിയ മന്ത്രിയോട് പങ്കുവച്ചത്. കുടുംബയോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു. പ്രശ്നങ്ങള്‍ പരിഹരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ വികസനത്തിനായി ഒരവസരം തരാനാണ് ആവശ്യപ്പെട്ടത്. ഒറ്റവർഷത്തില്‍ നടത്തിയ വികസനപ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ്, നിയമസഭാ തെരഞ്ഞെടുപ്പിലും അവർ എൽഡിഎഫിനെ വിജയിപ്പിച്ചു. തൃക്കാക്കരക്കാരും എൽഡിഎഫിന് അവസരം നൽകും. വട്ടിയൂർക്കാവ് വേർഷൻ രണ്ടാണ് തൃക്കാക്കരയെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ കെ രാധാകൃഷ്ണന്‍ ചളിക്കവട്ടത്തും വി ശിവന്‍കുട്ടി വൈറ്റില പടിഞ്ഞാറുഭാഗത്തും വീണാ ജോര്‍ജ് വൈറ്റിലയിലും വി എന്‍ വാസവന്‍ പൂണിത്തുറയിലും അഹമ്മദ് ദേവര്‍കോവില്‍ വൈറ്റില വെസ്റ്റിലും സജി ചെറിയാന്‍ കടവന്ത്രയിലും ആന്റണി രാജു തൃക്കാക്കര കിഴക്കുവശത്തും ഗൃഹസന്ദര്‍ശനം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..