29 March Friday

മോൻസണിന്റെ തട്ടിപ്പ്‌: കെ സുധാകരനുവേണ്ടി അനുയായിയുടെ ഒത്തുതീർപ്പുശ്രമം

സ്വന്തം ലേഖകൻUpdated: Sunday Nov 14, 2021

കൊച്ചി > കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെ മോൻസൺ മാവുങ്കൽ വിവാദത്തിൽനിന്ന്‌ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്‌ ഒത്തുതീർപ്പുശ്രമം. സുധാകരന്റെ അടുത്ത അനുയായിയും യൂത്ത്‌ കോൺഗ്രസ്‌ നേതാവുമായ എബിൻ ഒത്തുതീർപ്പിന്‌ സമീപിച്ചതായി കേസിലെ പരാതിക്കാർ വെളിപ്പെടുത്തി. എബിനാണ്‌ തന്നെ മോൻസൺ മാവുങ്കലിന്‌ പരിചയപ്പെടുത്തിയതെന്ന്‌ കെ സുധാകരനും പറഞ്ഞിരുന്നു. പരാതിക്കാരുമായി കൊച്ചിയിൽ എബിൻ നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും പുറത്തുവന്നു.

രണ്ടുദിവസംമുമ്പാണ് പരാതിക്കാർ താമസിച്ചിരുന്ന കൊച്ചിയിലെ ഹോട്ടൽമുറിയിൽ കൂടിക്കാഴ്ച നടത്തിയത്. എബിൻ പലതവണ ഫോണിൽ ആവശ്യപ്പെട്ടതുപ്രകാരമാണ് നേരിൽക്കാണാൻ അനുമതി നൽകിയത്.  കെ സുധാകരനെ അനാവശ്യമായി  കേസിലേക്ക്‌ വലിച്ചിഴയ്ക്കരുതെന്ന് എബിൻ ആവശ്യപ്പെട്ടെന്നും പരാതിക്കാരനായ ഷമീർ പറഞ്ഞു. അതേസമയം, പരാതിക്കാരെ കണ്ടത് ഒത്തുതീർപ്പിനല്ലെന്ന്‌  എബിൻ പ്രതികരിച്ചു. മൂവാറ്റുപുഴ സ്വദേശിയായ എബിന്‌ ജില്ലയിലെ യൂത്ത്‌ കോൺഗ്രസുമായി വലിയ ബന്ധമില്ല. സജീവപ്രവർത്തകനുമല്ല. സുധാകരൻ ജില്ലയിലെത്തുമ്പോൾ കൂടെയുണ്ടാകും. താമസം ഉൾപ്പെടെ സൗകര്യങ്ങളൊരുക്കുന്നതും എബിനാണ്‌.

മോൻസണുമായി ഒരു ബന്ധവുമില്ലെന്നാണ്‌ വിവാദമുയർന്നപ്പോൾ സുധാകരൻ പറഞ്ഞത്‌. എന്നാൽ, അടുത്തബന്ധം പുലർത്തിയതിന്റെ തെളിവുകൾ ചിത്രങ്ങൾ സഹിതം പുറത്തുവന്നു. ഡോക്ടറെന്ന നിലയിലാണ്‌ ബന്ധപ്പെട്ടതെന്നായിരുന്നു അപ്പോഴത്തെ ന്യായം. മോൻസണിന്റെ പണമിടപാടുകളിൽ ഉൾപ്പെടെ സുധാകരന്‌ പങ്കുള്ളതായി പരാതിക്കാർ ആരോപിച്ചു. പലകാര്യങ്ങളിലും സുധാകരൻ  ഇടനിലക്കാരനായിരുന്നതായും രേഖാമൂലം പരാതിയുണ്ട്‌.
               


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top