ചെറുവത്തൂർ > നടിയും മോഡലുമായ ഷഹന ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ കോഴിക്കോട് അസി. കമ്മീഷണർ കെ സുദർശനും സംഘത്തിനും മൊഴി നൽകി. ഷഹനയുടെ ചെമ്പ്രകാനത്തെ വീട്ടിലെത്തി ഉമ്മ ഉമൈബ, സഹോദരങ്ങളായ ബിലാൽ, നെദീം, ബന്ധുക്കളായ മൂന്നുപേർ എന്നിവരിൽ നിന്നാണ് മൊഴി എടുത്തത്.
ഭാവി ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്‌ചപ്പാട് ഷഹനക്ക് ഉണ്ടായിരുന്നു. പുതിയ സിനിമകൾ ചെയ്യാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. മരിക്കുന്നതിന് 24 മണിക്കൂർ മുമ്പ് ഫോൺ ചെയ്‌തിരുന്നു. അപ്പോഴൊന്നും കുഴപ്പവുമുണ്ടായിരുന്നില്ല. ഈ സമയത്തിനുള്ളിൽ എന്തോ സംഭവിച്ചിട്ടുണ്ട്. ഷഹന മരിച്ച കോഴിക്കോടെ വാടക വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്‌ചയും സംശയമുണ്ടാക്കുന്നതാണ്. മുറിയിൽ രണ്ടു ഗ്ലാസിൽ ചായ ഒഴിച്ചു വച്ചിരുന്നു. ഒരു ഗ്ലാസ് പകുതി കുടിച്ച നിലയിലാണ്. 20 വർഷമായി ഷഹന ചായ കുടിക്കാറില്ല. ഷഹലയും ഭർത്താവ് സജാദും മാത്രം താമസിക്കുന്ന വീട്ടിൽ ആർക്കാണ് രണ്ട് ഗ്ലാസിൽ ചായ ഉണ്ടാക്കി വച്ചത്. മറ്റാരോ അവിടെ ഉണ്ടായിരുന്നുവെന്ന് സംശയിക്കാവുന്നതാണ്.
ജനലിൽ തൂങ്ങിമരിച്ചു എന്നാണ് പറയുന്നത്. അധികം ഉയരമില്ലാത്ത ജനാലയോട് ചേർന്ന് കട്ടിലുണ്ട്. ജനലിൽ തൂങ്ങിയാൽ തന്നെ കട്ടിലിൽ ഇരിക്കാം. കട്ടിലിന്റെ ഒരുഭാഗം പൊട്ടിയ നിലയിലാണ്. വാടക വീടിന്റെ ഉടമസ്ഥൻ രാത്രി 12.30ന് വീട്ടിലെത്തിയപ്പോൾ കണ്ടത് ഷഹനയെ സജാദ് മടിയിൽ കിടത്തിയ നിലയിലായിരുന്നു. ഉടമസ്ഥൻ രാത്രി വൈകി അവിടെ എത്തിയതിലും ദുരൂഹതയുണ്ട്. ഇതും അന്വേഷിക്കണം. ഭർത്താവും ഭർത്താവിന്റെ ഉമ്മയും സഹോദരിയും സഹോദരി ഭർത്താവും നിരന്തരം പീഡിപ്പിക്കുന്നതായി ഷഹന പറഞ്ഞിരുന്നുവെന്നും കുടുംബാംഗങ്ങൾ മൊഴി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..